കൊച്ചി: ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലിമ നസ്റിൻ പങ്കെടുത്ത നിരീശ്വരവാദികളുടെയും സ്വതന്ത്ര ചിന്താഗതിക്കാരുടെയും സമ്മേളനത്തിൽ പിസ്റ്റളുമായി എത്തിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. വധഭീഷണിയെ തുടർന്ന്, ലൈസൻസുള്ള തോക്ക് കൈവശം വയ്‌ക്കുന്നയാളാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സമ്മേളനം കഴിയുന്നതു വരെ പൊലീസ് സ്റ്റേഷനിൽ നിരീക്ഷണത്തിൽ ഇരുത്തി വിട്ടയച്ചത്.
ജില്ലയിൽ വിവാദം സൃഷ്ടിച്ച ഡി.വൈ.എഫ് നേതാവ് വിദ്യാധരൻ കൊലക്കേസിലെ രണ്ടാം സാക്ഷിയും കപിൽ വധക്കേസിലെ മുഖ്യസാക്ഷിയുമായ ഉദയംപേരൂർ പത്താംമൈൽ കൊച്ചുപള്ളി സ്വദേശി അജീഷിനെ (44) യാണ് കസ്റ്റഡിയിലെടുത്തത്. എസെൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഇന്നലെ രാവിലെ 10.30-നായിരുന്നു സംഭവം. രാവിലത്തെ സെഷനിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ കൗണ്ടറിലെത്തിയ അജീഷ് തോക്ക് കൈവശമുണ്ടെന്ന് ഹാളിലേക്ക് പ്രവേശിക്കും മുൻപ് സ്വകാര്യ സെക്യുരിറ്റി ജീവനക്കാരനെ അറിയിച്ചെങ്കിലും തടഞ്ഞില്ല. ഇക്കാര്യം സെക്യുരിറ്റി ജീവനക്കാരൻ സംഘാടകരെ പിന്നീടാണ് അറിയിച്ചത്.
സംഘാടകർ അറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ കടവന്ത്ര പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അജീഷിനെ തിരിച്ചറിഞ്ഞതും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയതും. കൈവശമുണ്ടായിരുന്ന ബാഗിലായിരുന്നു തോക്ക്. സംഭവസമയത്ത് തസ്ലിമ നസ്റിൻ സ്റ്റേഡിയത്തിലുണ്ടായിരുന്നില്ല. പൊലീസിന്റെ നിർദ്ദേശപ്രകാരം ഒരു മണിക്കൂറോളം സമ്മേളനം നിറുത്തിവച്ച് എല്ലാ പ്രതിനിധികളെയും മെറ്റൽ ഡിറ്റക്ടർ വഴി സുരക്ഷാ പരിശോധന നടത്തിയാണ് വീണ്ടും അകത്തേക്ക് കടത്തിവിട്ടത്. വൈകിട്ട് തസ്‌ലിമ പുരസ്കാരം ഏറ്റുവാങ്ങി മടങ്ങുന്നതു വരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ഇൻഡോർ സ്റ്റേഡിയത്തിലുണ്ടായിരുന്നു.
വിദ്യാധരൻ കൊലക്കേസിൽ പ്രധാനസാക്ഷിയായ അജീഷ് 2006ൽ വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കോളിളക്കം സൃഷ്ടിച്ച
രണ്ട് കൊലപാതകങ്ങൾ
ഐ.ഒ.സി ജീവനക്കാരനും ഡി.വൈ.എഫ്.ഐ നേതാവുമായ വിദ്യാധരനെ ഉദയംപേരൂർ സ്വദേശി ജെയ്സണിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം 2003 സെപ്തംബർ 3നാണ് കൊലപ്പെടുത്തിയത്. പത്താംമൈൽ ഭാഗത്ത് നിന്ന് കാറിൽ തട്ടിക്കൊണ്ട് പോയി കുട്ടമ്പുഴയിലെ പ്ലാന്റേഷൻ മേഖലയിലെത്തിച്ച് മർദ്ദിച്ച് കൊലപ്പെടുത്തി അമ്പലമേട് ഭാഗത്തെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. ജെയ്സണിന്റെ ലഹരിവിൽപ്പന എതിർത്തതിനുള്ള പ്രതികാരമായിട്ടായിരുന്നു ആക്രമണം. സംഭവസമയത്ത് ഉദയംപേരൂർ കൊച്ചുപള്ളിയിൽ സി.ഡി കട നടത്തുകയായിരുന്നു അജീഷ്.
കേസിലെ സാക്ഷിയായ അജീഷിനെ ജാമ്യത്തിലിറങ്ങിയ ജെയ്സണും സംഘവും 2006 മാർച്ച് 6ന് രാവിലെ 10ന് സി.ഡി. കടയിൽ കയറി ആക്രമിച്ചു. 42 വെട്ടുകളേറ്റ അജീഷ് രക്ഷപ്പെട്ടെങ്കിലും കടയിലുണ്ടായിരുന്ന സുഹൃത്ത് കപിൽ കുത്തേറ്റ് മരിച്ചു. ഈ സംഭവത്തിന് ശേഷമാണ് സ്വരക്ഷാർത്ഥം തോക്ക് ലൈസൻസിന് അപേക്ഷിച്ചതും പൊലീസിന്റെ റിപ്പോർട്ട് പ്രകാരം അനുവദിച്ചതും. പിന്നീട് ട്രഷറി വകുപ്പിൽ ജീവനക്കാരനായ അജീഷ് നിലവിൽ ജിം ഇൻസ്ട്രക്ടറുമാണ്.