വൈപ്പിൻ: മത്സ്യബന്ധനം പരമ്പരാഗത രീതികളിൽ നിന്ന് ആധുനിക രീതികളിലേക്ക് മാറണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഞാറക്കൽ മത്സ്യ ഗ്രാമം പൊതു മാർക്കറ്റിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യമായ ബോട്ടുകൾ നിർമ്മിച്ച് ആഴക്കടൽ മത്സ്യബന്ധനം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ വേണം. ഇതുവഴി മത്സ്യബന്ധനം കൂടുതൽ പ്രൊഫഷണലൈസ് ചെയ്യാനാകും. അതിനായി മത്സ്യത്തൊഴിലാളികളുടെ മക്കളെ പഠിപ്പിക്കണം. ഇന്ന് മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് സൗജന്യമായി ഇഷ്ടമുള്ളത്ര പഠിക്കാൻ സർക്കാർ അവസരം ഒരുക്കുന്നുണ്ട്.
മത്സ്യമേഖലയിൽ വ്യാപകമായി തൊഴിൽ നൽകുന്നതിനായി തൊഴിൽ തീരം പദ്ധതി നടപ്പാക്കി. 19 രാജ്യങ്ങളിൽ നിന്നുള്ള അംബാസിഡർ കോവളത്ത് നടത്തിയ കോൺക്ലേവിൽ പങ്കെടുത്തത്. ഇവിടെ നിന്നു മാത്രം 7300 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. 2 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് സമർപ്പിച്ചിട്ടുള്ളത്.
പുനർഗേഹം പദ്ധതിയുടെ ഭാഗമായി ഫ്‌ളാറ്റുകളും വീടുകളുമായി 8300 ഭവനങ്ങളാണ് നിർമ്മിച്ചത്. 1200 ഫ്‌ളാറ്റുകളുടെ പണി നടന്നുകൊണ്ടിരിക്കുന്നു. ഭവന നിർമ്മാണത്തിനായി നബാഡുമായി സഹകരിച്ച് 4000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. കേരളത്തിലെ 27 ഹാർബറുകളും നവീകരിക്കുകയാണ്. 67 മാർക്കറ്റുകളും 57 സ്‌കൂളുകളും നിർമ്മിച്ചതായും മന്ത്രി വ്യക്തമാക്കി.
ഞാറക്കൽ ഐലൻഡ് ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനായി.ഹൈബി ഈഡൻ എം.പി വിശിഷ്ടാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, വൈസ് പ്രസിഡന്റ് ബാലാമണി ഗിരീഷ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ചെറിയാൻ വാളൂരാൻ, രാജി ജിഘോഷ് കുമാർ, പി.പി. ഗാന്ധി, പഞ്ചായത്ത് അംഗം ആശ പൗലോസ്, ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടർ സ്മിത ആർ. നായർ, മദ്ധ്യമേഖല ജോ. ഡയറക്ടർ ആശ അഗസ്റ്റിൻ, കെ.എസ്.സി.എ.ഡി.സി റീജിയണൽ മാനേജർ കെ.ബി. രമേഷ്, പി.ജി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.