
പെരുമ്പാവൂർ: വധശ്രമക്കേസ് പ്രതി കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്തി (32)നെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്. കുറുപ്പംപടി, കോടനാട്, കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, തടഞ്ഞ് നിർത്തി ഭീഷണപ്പെടുത്തൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കുറുപ്പംപടി ഇൻസ്പെക്ടർ ടി.എൽ സ്റ്റെപ്റ്റോ ജോൺ, കോടനാട് സബ് ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ, എ.എസ്.ഐ സി.എം ഷാജി., സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത് രവി, അരുൺ കെ. കരുണൻ, സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് രാജു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.