
കൊച്ചി: കൊച്ചി കോർപ്പറേഷൻ ഫോർട്ടുകൊച്ചി - വൈപ്പിൻ സർവ്വീസിന് നിർമ്മിക്കുന്ന മൂന്നാമത്തെ റോറോ ജലയാനം ഡിസംബറിൽ നീറ്റിലിറങ്ങാൻ സാദ്ധ്യത. മേയർ അഡ്വ.എം.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ കൊച്ചി കപ്പൽശാലയുമായി നടത്തിയ അവലോകന യോഗത്തെ തുടർന്നാണ് നിശ്ചയിച്ചതിലും രണ്ട് മാസം മുന്നേ റോറോ സർവ്വീസിനെത്തിക്കാൻ ധാരണായയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തീരുന്ന മുറയ്ക്ക് തന്നെ റോറോ നീറ്റിലിറക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
കരാർ പ്രകാരം ഫെബ്രുവരിയിലാണ് റോറോ കൈമാറേണ്ടത്. കാലാവധിക്ക് മുൻപ് തന്നെ റോറോ കൈമാറണമെന്ന് പ്രാരംഭഘട്ടത്തിൽ തന്നെ കപ്പൽശാല ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ മധു എസ് നായർ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. കെ.എസ്.ഐ.എൻ.സി യുടെ തോപ്പുംപടി സ്പിൽവേയിലാണ് നിർമ്മാണം. ഇവിടെ വച്ച് തന്നെയാണ് അവലോകന യോഗവും ചേർന്നത്.
ഡിസംബർ അവസാനമോ ജനുവരിയിലോ റോറോ നീറ്റിലിറക്കാമെന്ന ധാരണയിലായിരുന്നു കപ്പൽശാല. ബിനാലെയുടെ കൂടി പശ്ചാത്തലത്തിൽ ഡിസംബറിൽ തന്നെ നീറ്റിലിറക്കണമെന്ന് മേയറും, കെ.ജെ മാക്‌സി എം.എൽ.എയും ആവശ്യപ്പെട്ടു. യോഗത്തിൽ കെ.ജെ മാക്‌സി എം.എൽ.എ, തോപ്പുംപടിയിലെ കൗൺസിലർ ഷീബാ ഡ്യൂറോം, കൊച്ചി കപ്പൽശാല ഡയറക്ടർ ഒഫ് ഓപ്പറേഷൻസ് എസ്. ഹരികൃഷ്ണൻ, ഫിനാൻസ് ഡയറക്ടർ ജോസ് വി.ജെ, എക്‌സിക്യൂട്ടീവ് ഡയറക്ടർ വി.പി.ഷിറാസ് തുടങ്ങിയവർ പങ്കെടുത്തു.
നിലവിൽ രണ്ട് റോറോയാണ് ഫോർട്ടുകൊച്ചി - വൈപ്പിൻ അഴിമുഖത്ത് സർവ്വീസ് നടത്തുന്നത്. ഒരെണ്ണം തകരാറിലാവുകയോ സർവ്വീസിന് മാറ്റുകയോ ചെയ്താൽ യാത്രക്കാർ കഷ്ടപ്പെടുകയാണ് ഇപ്പോൾ. മൂന്നാം റോറോ എത്തിയാൽ ആ ദുരിതം ഒഴിവാകും.
നിർമ്മിക്കാൻ 15 കോടി
കൊച്ചി കോർപറേഷനും കപ്പൽശാലയും കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡും (സി.എസ്.എം.എൽ) തമ്മിൽ 15 കോടിക്ക് റോറോ നിർമ്മിക്കാനാണ് കരാർ. ഫെബ്രുവരിയിലാണ് നിർമ്മാണം തുടങ്ങിയത്. പത്തുകോടി രൂപയാണ് ഈ റോറോയ്ക്ക് സി.എസ്.എം.എൽ ആദ്യം അനുവദിച്ചത്. പിന്നീട് മുഴുവൻ തുകയും നൽകാൻ തീരുമാനിച്ചു.
28.43 മീറ്റർ നീളം
റോറോയുടെ നീളം 28.43 മീറ്ററും വീതി 8.25 മീറ്ററുമാണ്. 4 ലോറി, 12 കാർ, 50 യാത്രക്കാർ എന്നിവ കയറ്റാം