തൃപ്പൂണിത്തുറ: ഉദയംപേരൂർ നോർത്ത് ലോക്കൽകമ്മിറ്റി മുൻ സെക്രട്ടറി ഉദയംപേരൂർ തേരേയ്ക്കൽവീട്ടിൽ ടി.എസ്. പങ്കജാക്ഷനെ (64) നടക്കാവിലെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റും സി.പി.എം. തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിഅംഗവുമായ ഭാസുരാദേവിയുടെ ഭർത്താവാണ്. ഉദയംപേരൂർ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. ആറുവർഷം മുമ്പാണ് വിരമിച്ചത്.
കുടുംബത്തിന്റെ സാമ്പത്തിക ബാദ്ധ്യതയെത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് സൂചന. ഇന്നലെ രാവിലെ 6.30ഓടെ പത്രവിതരണത്തിനെത്തിയ ആളാണ് മൃതദേഹം കണ്ടത്. പോക്കറ്റിൽ ഉണ്ടായിരുന്ന മരണക്കുറിപ്പ് ഉദയംപേരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മകൻ ശ്രീലാലിന് വീട്ടിൽ എഴുതിവച്ച ആത്മഹത്യാക്കുറിപ്പിൽ അമ്മയോട് പോവുകയാണെന്ന് പറയണമെന്നും സൗദിഅറേബ്യയിൽ ജോലിചെയ്യുന്ന ഇളയമകൻ ഹരിലാലിനെ മരണവിവരം അറിയിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഉദയംപേരൂർ ശ്മശാനത്തിൽ ഇന്നലെ വൈകിട്ട് സംസ്കരിച്ചു.
കുടുംബം കടുത്ത സാമ്പത്തിക ബാദ്ധ്യതയിലായിരുന്നു. മാളേക്കാടുള്ള 10 സെന്റ് സ്ഥലവും വീടും വിറ്റിട്ടും വിരമിക്കൽ ആനുകൂല്യങ്ങൾ വിനിയോഗിച്ചിട്ടും കടം ബാക്കിയാണ്. കടക്കാരുടെ സമ്മർദ്ദം താങ്ങാനാകാതെ ഭാസുരാദേവിയും ശ്രീലാലും ഭാസുരയുടെ എറണാകുളത്തെ വീട്ടിലാണ് താമസം. മാങ്കായികവലയിൽ വാടകവീട്ടിലായിരുന്നു പങ്കജാക്ഷൻ.
• സാമ്പത്തിക പ്രതിസന്ധി ദുരൂഹം
സി.പി.എമ്മിന്റെ അടിയുറച്ച, തീർത്തും സാധാരണ കുടുംബമാണ് പങ്കജാക്ഷന്റേത്. വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ദുരൂഹതയുണ്ട്. മൂന്നുവർഷംമുമ്പാണ് പങ്കജാക്ഷൻ ലോക്കൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. കമ്മിറ്റി അംഗമായി തുടർന്നു. ഭാസുരാദേവി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റാണ്. മകൻ ശ്രീലാൽ ഡി.വൈ.എഫ്.ഐ ഉദയംപേരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു. സാമ്പത്തിക ആരോപണങ്ങൾ നേരിട്ടതിനെ തുടർന്ന് സ്ഥാനത്തുനിന്ന് ഒഴിവായി. പണം കൊടുത്തവരിൽ പലരും സി.പി.എമ്മിന്റെ ലോക്കൽ, ഏരിയാ, ജില്ലാ കമ്മിറ്റികൾക്ക് പരാതിയും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പങ്കജാക്ഷൻകൂടി പങ്കെടുത്ത ലോക്കൽകമ്മിറ്റി യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. തുടർന്നുണ്ടായ മനോവിഷമമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന് കരുതുന്നു.