
ആലുവ: നഷ്ടത്തെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് അടച്ചുപൂട്ടിയ ആലുവ കാത്തായി കോട്ടൺ മിൽ വളപ്പിൽ ഉണ്ടായിരുന്ന ഗണപതി കോവിൽ ജെ.സി.ബി ഉപയോഗിച്ച് പൊളിക്കാൻ ശ്രമിച്ചത് വി.എച്ച്.പി പ്രവർത്തകരുടെ നേതൃത്വത്തിൽ വിശ്വാസികൾ തടഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് ജെ.സി.ബി കസ്റ്റഡിയിലെടുക്കുകയും കമ്പനിയുടെ ഗേറ്റ് താഴിട്ട് പൂട്ടുകയും ചെയ്തു.
ഇന്നലെ ഉച്ചതിരിഞ്ഞാണ് ജെ.സി.ബി ഉപയോഗിച്ച് കോൺക്രീറ്റ് ഇളക്കുന്ന ശബ്ദം പരിസരവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ ശശി തുരുത്ത്, ടി.യു. മനോജ് എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസികളെത്തി തടയുകയായിരുന്നു. ഇവർ അറിയിച്ചതനുസരിച്ചാണ് ആലുവ പൊലീസും സ്ഥലത്തെത്തിയത്. പെരുമ്പാവൂർ സ്വദേശി സിറാജ് എന്നയാളാണ് സ്ഥലത്തെ കെട്ടിടങ്ങളെല്ലാം പൊളിക്കാൻ കരാറെടുത്തിട്ടുള്ളത്. ഇയാളോട് ഭൂമിയുടെ രേഖകൾ ഇന്ന് ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷേത്ര ഭൂമി ഒഴിവാക്കിയാണ് വില്പന നടത്തിയതെന്ന് വിശ്വാസികൾ
മഹാരാഷ്ട്ര സ്വദേശിക്ക് കാത്തായി കമ്പനി സ്ഥലം വില്പന നടത്തുമ്പോൾ ക്ഷേത്രം ഇരിക്കുന്ന 15 സെന്റ് ഭൂമി ഒഴിവാക്കിയിരുന്നതായി വിശ്വാസികൾ പറയുന്നു. എല്ലാവർഷവും ചെമ്പകശേരി കിഴക്കുംവേലി ഭഗവതി ക്ഷേത്രം ഉത്സവത്തിന് താലപ്പൊലി ആരംഭിക്കുന്നത് കാത്തായി കമ്പനിയിലെ ഗണപതി കോവിലിൽ നിന്നുമാണ്. ഇവിടെ പറ നിറച്ച്, ശ്രീകോവിലിനകത്ത് വിളക്ക് തെളിച്ച ശേഷമാണ് താലപ്പൊലി ആരംഭിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ഉത്സവം നടന്നപ്പോഴും പതിവ് തെറ്റിച്ചിട്ടില്ല.
കമ്പനി പ്രവർത്തിച്ചിരുന്നപ്പോൾ നിത്യപൂജ ഉണ്ടായിരുന്നു. പ്രവർത്തനം നിലച്ച് സ്ഥലം ജപ്തി നടപടി വന്നപ്പോഴാണ് പൂജകൾ മുടങ്ങിയത്. ക്ഷേത്രം വിശ്വാസികൾക്ക് വിട്ടുനൽകണം.
അരവിന്ദ്
സമീപവാസി