തൊടുപുഴ: ഇടതുപക്ഷ സർക്കാർ ജില്ലയിൽ അടിച്ചേൽപ്പിച്ച ഭൂപ്രശ്നങ്ങൾക്ക് പരിഹാരം തേടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന കർഷക കോൺക്ലേവ് ഇന്ന് അടിമാലിയിൽ നടക്കും. ഭൂപതിവ് ചട്ടം ഭേദഗതിയിൽ അന്യായമായി അടിച്ചേൽപ്പിച്ചിട്ടുള്ള ജനവിരുദ്ധ നടപടികളും അവയുടെ തിക്തഫലവും മൂലം പൊറുതിമുട്ടുന്ന ആർക്കും പ്രതിപക്ഷ നേതാവിനു മുമ്പിൽ പ്രശ്നം അവതരിപ്പിക്കാൻ അവസരം നൽകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, മുൻ ഡി.സി.സി പ്രസിഡന്റ് ജോയ് തോമസ് എന്നിവർ വാ‌ർത്താസമ്മേളനത്തിൽ അറിയിച്ചു. മതസമുദായ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിനിധികൾ, കർഷക സംഘടനാ പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ തുടങ്ങി പൊതു വിഷയങ്ങളിൽ ഗൗരവവീക്ഷണമുള്ള ആളുകളെ കോൺക്ലേവിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പത്തു ചങ്ങല മേഖലയിലെ പട്ടയ പ്രശ്നം, ഏലം തരിശ് എന്ന് തെറ്റായി ബി.ടി.ആറിൽ രേഖപ്പെടുത്തിയത് മൂലം പട്ടയം നൽകപ്പെടാത്തത് ഉൾപ്പെടെ വിവിധ മേഖലകളിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും കോൺക്ലേവിൽ ചർച്ചയാവും. ഭൂപ്രശ്നങ്ങളിൽ ഉൾപ്പെടെ, ഇടതു സർക്കാരിന്റെ വഞ്ചനാപരമായ നടപടിയിലുള്ള യു.ഡി.എഫ് നിലപാട് ചർച്ചകൾക്ക് ശേഷം പ്രതിപക്ഷ നേതാവ് പറയും. കോൺക്ലേവിൽ ഡീൻ കുര്യാക്കോസ് എം.പി മോഡറേറ്ററായിരിക്കും. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നേതൃത്വത്തിൽ സംഘാടനത്തെ സഹായിക്കുന്നുണ്ട്. വിവിധ പ്രശ്നങ്ങളിൽ നട്ടം തിരിയുന്ന എല്ലാവർക്കും പ്രതിപക്ഷ നേതാവുമായി സംസാരിക്കാൻ അവസരം നൽകുന്ന ഓപ്പൺ ഫോറം രീതിയിലായിരിക്കും കോൺക്ലേവ് സംഘടിപ്പിക്കുകയെന്ന് എം.പി അറിയിച്ചു.