തൊടുപുഴ: എൻ.എച്ച്- 85 ദേശീയപാതയിലെ വികസനം തടസപ്പെടുത്തിയ ഹൈക്കോടതി വിധിയെ മറികടക്കുന്നതിനായി സർക്കാർ സത്യവാങ്മൂലം തിരുത്തി നൽകിയത് സാധാരണക്കാരായ ജനങ്ങളുടെ പോരാട്ടവീര്യത്തിന്റെ വിജയമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. 'കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കുന്നതിന് " സമാനമായ വിധത്തിൽ ചീഫ് സെക്രട്ടറി മുമ്പ് സമർപ്പിച്ച തെറ്റായ സത്യവാങ്മൂലം തിരുത്തി സമർപ്പിക്കാൻ ജനകീയ പോരാട്ടം കൊണ്ട് സാധിച്ചു. വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന തരത്തിൽ ഹൈക്കോടതിയിൽ പ്രത്യേക ഹർജി നൽകിയ സ്വകാര്യ വ്യക്തിയെ സഹായിക്കുന്ന രീതിയിൽ ദേശീയപാത വനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സത്യവാങ്മൂലം ഹൈക്കോടതി മുമ്പാകെ അഡീഷ്ണൽ ചീഫ് സെക്രട്ടറി കെ. ജ്യോതിലാൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി സമർപ്പിക്കുകയും അത് വികസനവിരുദ്ധനായ ഹർജിക്കാരന് അനുകൂലമാവുകയുമായിരുന്നു. എന്നാൽ രാജഭരണ കാലത്ത് തന്നെ ഡീറിസർവ് ചെയ്യപ്പെട്ട റോഡ് ഉൾക്കൊള്ളുന്ന ഭാഗം റവന്യൂ പുറമ്പോക്കും പി.ഡബ്ല്യു.ഡി ഉടമസ്ഥതതയിലുമുള്ളതാണ്. ഈ വസ്തുത മറച്ചു വെച്ചു കോടതിയിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ സർക്കാർ സഹായിക്കുകയായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, റോഡ് നിർമ്മാണം തടസപ്പെട്ടിട്ടില്ലെന്നും എം.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പടെ ജില്ലയിലെ ഇടതുപക്ഷ നേതാക്കൾ വാദിച്ചത്. ഐക്യ ജനാധിപത്യ മുന്നണിയുടെയും സമുദായ സംഘടനകളുടെയും വ്യാപാരി വ്യവസായി സമൂഹം ഉൾപ്പെടെ കർഷക സംഘടനകളുടെയും വികസന കാംക്ഷികളായ മുഴുവൻ ആളുകളുടെയും ഭാഗത്ത് നിന്ന് ഒറ്റക്കെട്ടായ ചെറുത്തു നിൽപ്പാണ് തുടർന്നുണ്ടായത്. ആ ജനകീയ പോരാട്ടത്തിന്റെ കരുത്തിന് മുമ്പിൽ സർക്കാർ തെറ്റ് സമ്മതിച്ച് സത്യവാങ്മൂലം മാറ്റി നൽകുകയായിരുന്നു. ജൂലായ് 11ന് വിധി വരുന്നതിന് മുമ്പ് തന്നെ കേസിൽ, സർക്കാർ നിലപാട് എതിരാണെന്ന് മനസിലാക്കി എം.പി എന്ന നിലയിൽ താനും 2024 മേയ് 28ന് ഈ റോഡിൽ വനംവകുപ്പിന് യാതൊരു അവകാശവുമില്ലെന്ന തരത്തിൽ ഹൈക്കോടതി വിധി സമ്പാദിച്ച കിരൺ സിജുവും കോടതിയിൽ കക്ഷി ചേർന്നിരുന്നെന്ന് എം.പി പറഞ്ഞു.