പീരുമേട്: തീർത്ഥാടന ടൂറിസത്തിൽ ഉൾപ്പെടുത്തി പള്ളിക്കുന്ന് സെന്റ് ജോർജ് സി.എസ്.ഐ. പള്ളിയുടെ വികസനത്തിനും സൗന്ദര്യവത്കരണത്തിനുമായി ടൂറിസം വകുപ്പ് 99,92,380 രൂപയുടെ ഭരണാനുമതി നൽകി. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പള്ളിക്കുന്ന് പള്ളി സന്ദർശിച്ചതിനു ശേഷം നൽകിയ നിർദ്ദേശമനുസരിച്ച് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.ചർച്ച് മിഷനറി സൊസൈറ്റിയാണ് 1869ൽ റവ.ഹെന്റി ബേക്കർ ജൂനിയറിന്റെ നേതൃത്വത്തിൽ പള്ളി സ്ഥാപിച്ചത്. ഇടുക്കി പ്രദേശത്തെ കോളനിവത്കരണത്തിന്റെയും ആദ്യകാല തോട്ടം മേഖലയുടെയും ചരിത്രം വിളിച്ചോതുന്ന പ്രധാന ചരിത്ര സ്മാരകമായി ഈ പള്ളി നിലകൊള്ളുന്നു. ബ്രിട്ടീഷ് വാസ്തുവിദ്യയും കുതിരയുടെ കല്ലറ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് സെമിത്തേരിയുടെ സാന്നിധ്യവും ഈ സ്ഥലത്തെ ശ്രദ്ധേയമാക്കി.

അറിയപ്പെടാത്ത ടൂറിസം ആകർഷണങ്ങളുടെ സൗന്ദര്യവത്കരണം, അടിസ്ഥാനസൗകര്യവികസനം എന്നിവ ടൂറിസം വകുപ്പിന്റെ പ്രഥമപരിഗണനയിലുള്ള വിഷയമാണെന്ന് പറഞ്ഞു. അത്യാധുനിക നിലവാരത്തിലുള്ള രണ്ട് ഇക്കോലോഡ്ജുകളടക്കം അടക്കം നിരവധി പദ്ധതികളാണ് കേരള ടൂറിസം നടപ്പാക്കിയിട്ടുള്ളത്. പ്രവേശന കവാടം, ലഘുഭക്ഷണശാല, ടോയ്‌ലെറ്റ് ബ്ലോക്ക്, നടപ്പാത, ലാൻഡ്സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങൾ, വൈദ്യുത വിളക്കുകൾ, മാലിന്യ സംഭരണികൾ, കുട്ടികൾക്കുള്ള വിനോദഉപകരണങ്ങൾ, പാർക്കിംഗ് ഏരിയ, സി.സി.ടി.വി. സംവിധാനം എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്.തീർഥാടന ടൂറിസം പദ്ധതിയിൽ പള്ളിക്കുന്നു ദേവാലയത്തെ പരിഗണിച്ചത് സ്വാഗതം ചെയ്യുന്നതായി
സി.എസ്‌.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി.എസ്. ഫ്രാൻസിസ് പറഞ്ഞു.
ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ അഭിനന്ദിക്കുന്നതിനെപ്പം, പദ്ധതിക്കായി എം.എൽ.എ ആയിരുന്ന വാഴൂർ സോമൻ നടത്തിയ പ്രയത്നങ്ങളെ സ്മരിക്കുന്നതായി ബിഷപ് പറഞ്ഞു.