accident-mankulam
വിനോദസഞ്ചാരികളുടെ മിനിബസ് മറിഞ്ഞ് അപകടമുണ്ടായതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു

അടിമാലി: കല്ലാർ- മാങ്കുളം റോഡിൽ മാങ്കുളം വിരിപാറയ്ക്ക് സമീപം വിനോദസഞ്ചാര സംഘം സഞ്ചരിച്ചിരുന്ന മിനിബസ് പാതയോരത്തേക്ക് മറിഞ്ഞ് ഒമ്പത് കുട്ടികളടക്കം 30 പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30നായിരുന്നു അപകടം. തമിഴ്നാട് തിരുപ്പൂരിൽ നിന്നുമെത്തിയ മുപ്പതംഗ വിനോദസഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ രണ്ട് പേരുടെ പരിക്ക് സാരമുള്ളതാണ്. കല്ലാർ- മാങ്കുളം റോഡിൽ വിരിപാറയ്ക്കും കൈനഗിരിയ്ക്കും ഇടയിലായിരുന്നു അപകടം. ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തേക്ക് തന്നെ മറിയുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി. വാഹനത്തിൽ ഉണ്ടായിരുന്നവർക്കെല്ലാം പരിക്കേറ്റിട്ടുണ്ട്. ഇവരെ അടിമാലിയിലെ താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. രണ്ട് പേർ വാഹനത്തിനിടയിൽ കുടുങ്ങിയിരുന്നു. വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്. കൈനഗിരി മുതൽ റോഡിൽ കൊടും വളവുകളും കുത്തിറക്കവുമാണ്. ഈ ഇറക്കം അവസാനിക്കുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനാംഗങ്ങളുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ വാഹനങ്ങളിൽ ആശുപത്രിയിലേക്ക് മാറ്റിയത്. ദീപാവലി ആഘോഷങ്ങൾക്കായി മാങ്കുളത്തേക്ക് എത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.