
അഡ്വ. ഷാജി തെങ്ങുംപിള്ളിലിന്റെ 48 മണിക്കൂർ നിരാഹാര സമരം ഇന്ന് മുതൽ
തൊടുപുഴ: മുട്ടം കോടതി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് അഭിഭാഷകൻ 48 മണിക്കൂർ നിരാഹാര സമരം നടത്തുന്നു. നാഷണലിസ്റ്റ് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. ഷാജി തെങ്ങുംപിള്ളിയാണ് മുട്ടം കോടതി ജംഗ്ഷനിൽ 48 മണിക്കൂർ നിരാഹാര സമരം നടത്തുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന സമരം പാർട്ടി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് പാർട്ടി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോടതി റോഡ് തകർന്നിട്ടും അധികൃതരും ജനപ്രതിനിധികളും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇതുമൂലം നൂറുകണക്കിന് അഭിഭാഷകരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടുകയാണ്. ഐ.എച്ച്.ആർ.ഡി സ്‌കൂൾ, കോളേജ്, പോളിടെക്നിക്ക് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും ഇതുമൂലം ദുരിതത്തിലാണ്. കോടതിക്കുപുറമെ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, ജില്ലാ ഹോമിയോ ആശുപത്രി, നിർമ്മിതി കേന്ദ്രം, ഇടുക്കി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ യൂണിറ്റ്, ജില്ലാ ജയിൽ തുടങ്ങി നിരവധി സ്ഥാപനങ്ങളും ഇവിടെയാണ് പ്രവർത്തിക്കുന്നത്. റോഡ് അടിയന്തരമായി ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സാമൂഹിക, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലുള്ളവർ സമരത്തിന് പിന്തുണയുമായി എത്തുമെന്നും നേതാക്കൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷാജി തെങ്ങുംപിള്ളിൽ, സമരസമിതി കോ- ഓർഡിനേറ്റർ കെ.കെ. ഷംസുദീൻ, നാഷണലിസ്റ്റ് കിസാൻസഭ സംസ്ഥാന പ്രസിഡന്റ് ബേബി വരിക്കമാക്കൽ, എൻ.സി.പി ജില്ലാ പ്രസിഡന്റ് സിയാദ് പറമ്പിൽ, ജില്ലാ ജനറൽ സെക്രട്ടറി അനിൽകുമാർ പാറയിൽ എന്നിവർ പങ്കെടുത്തു.