മൂന്നാർ: മൂന്നാറിൽ തോട്ടം മേഖലയിലെ കാട്ടാന ഭീതിയൊഴിയുന്നില്ല.തോട്ടം മേഖലയിലെ ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി. ദേവികുളം മിഡിൽ ഡിവിഷനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ കൃഷിനാശം വരുത്തി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനകൾ ഈ മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള സാഹചര്യം ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇത് കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു.കാട്ടാനകളുടെ സാന്നിദ്ധ്യം വർദ്ധിച്ചതോടെ ആളുകൾ രാത്രികാലത്ത് പുറത്തിറങ്ങാൻ ഭയക്കുന്ന സ്ഥിതിയുണ്ട്.പുലർച്ചെ തോട്ടം തൊഴിലിനിറങ്ങുമ്പോൾ കാട്ടാനകളുടെ മുമ്പിൽപ്പെടുമോയെന്ന ആശങ്കയും ആളുകൾക്കുണ്ട്.കാട്ടാനകൾ സ്ഥിരമായി പ്രദേശത്ത് തമ്പടിക്കുന്ന സ്ഥിതിയുണ്ടായാൽ അപകടത്തിന് ഇടവരുത്തും.ആനകളെ ജനവാസ മേഖലയിൽ നിന്നും തുരത്തണമെന്നാണ് ആവശ്യം.സെലന്റ് വാലി മേഖലയിൽ ഒറ്റയാൻ പടയപ്പയുടെ സാന്നിദ്ധ്യവും ആളുകളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.മഴ മാറി വേനൽക്കാലമാരംഭിക്കുന്നതോടെ കാട്ടാന കൂട്ടങ്ങൾ കൂടുതലായി കാടിറങ്ങിയാൽ തൊഴിലാളി കുടുംബങ്ങളുടെ ജീവിതം കൂടുതൽ ദുസഹമാകും.