pj-joseph

തൊടുപുഴ: ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കാരിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ പ്രവർത്തിച്ചുവരുന്ന സ്‌പോർട്സ് ആയുർവേദ വിഭാഗത്തിൽ പുതിയ ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തനം തുടങ്ങി. സംസ്ഥാനത്തെ ആയുഷ് ചികിത്സ കേന്ദ്രങ്ങളലേക്ക് അനുവദിച്ച ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല പ്രവർത്തന ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു. തൊടുപുഴ സ്‌പോർട്സ് ആയുർവേദാ ഹാളിൽ സംഘടിപ്പിച്ച പ്രാദേശികതല ചടങ്ങ് പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതിയ യൂണിറ്റിൽ ഐ.എഫ്.ടി ടെൻസ് കോംബോ യൂണിറ്റ്, ഇലക്ട്രിക്കൽ മസിൽ സ്റ്റിമുലേറ്റർ, 'ഷോൾഡർ വീൽ, ട്രാക്ഷൻ യൂണിറ്റ്, ഇലക്ട്രിക് നേർവ് സ്റ്റിമുലേറ്റർ, ഇൻഫ്രാ റെഡ് റേഡയേഷൻ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ ഡ്രൈ നീഡിലിംഗ്, കൈനസയോളജി ടേപ്പിംഗ് എന്നീ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. സ്‌പോർട്സ് ആയുർവേദ റിസർച്ച് സെൽ കൺവീനറെ കൂടാതെ ഒരു സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ രണ്ട് മെഡിക്കൽ ഓഫീസർമാർ ഒരു ഫിസയോ തെറാപ്പിസ്റ്റ്, മൂന്ന് പഞ്ചകർമ്മ തെറാപ്പിസ്റ്റുകൾ എന്നിവർ അടങ്ങുന്ന പുതിയ ടീമാണ് സ്‌പോർട്സ് ആയുർവേദയിലുള്ളത്. ഉദ്ഘാടന ചടങ്ങിൽ ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെറോം വി. കുര്യൻ പദ്ധതി വിശദീകരണം നടത്തി. തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. പി.ആർ സലിം, തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. യു.ബി ഷീജ, എച്ച്.എം.സി അംഗങ്ങളായ മുൻ സന്തോഷ് ട്രോഫി താരം പി.എ സലീം കുട്ടി, സി.എസ് മഹേഷ്, പി.പി ജോയ്, എസ്.എം ഷെരീഫ്, വി.എസ് അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു.