തൊടുപുഴ: സൈനികർക്ക് ഏറെ പ്രയോജനകരമാകുന്ന എൻട്രിക്സ് ബുള്ളറ്റ്പ്രൂഫ് ഹാർമർ എന്ന മാതൃക ശാസ്ത്രമേളയിൽ ഏറെ ആകർഷകമായി. പീരുമേട് ടെക്നിക്കൽ എച്ച്.എസ്.എസിലെ ആർ.എസ്.റിനോ, കെ.നവീൻ എന്നിവരുടേതാണ് ഈ കണ്ടുപിടുത്തം. യുദ്ധമുഖങ്ങളിൽ സൈനികർക്ക് ഏറെ പ്രയോജനകരമാകുന്ന സംവിധാനമെന്ന നിലയിലാണ് ഇരുവരും ഈ മോഡൽ അവതരിപ്പിച്ചത്. സാധാരണ സൈനികർക്ക് ഹെൽമറ്റ്, നെഞ്ച് ഭാഗത്ത് കവചം എന്നിവയാണുള്ളത്. എന്നാൽ സൈനിക ശരീരത്തിന് പൂർണമായും സംരക്ഷണമൊരുക്കുന്ന കവചമായാണ് ഇവർ ഒരുക്കിയത്. മുഖഭാവം തുറക്കാവുന്ന രീതിയിലാണ് ഹെൽമറ്റ്. ഇതിനു പുറമെ കൈയിൽ നിന്നും തയാറാക്കിയ സംവിധാനത്തിൽ നിന്നും തീ തുപ്പും. ഇത് ഉപയോഗിച്ച് വന്യമൃഗങ്ങളെ ഭയപ്പടുത്താനും തീ പടർത്താനും കഴിയും. കംപ്രസർ ഗ്യാസ് ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. കവചത്തിനുള്ളിൽ തണുപ്പു നിലനിർത്താനായി നാലു കൂളിംഗ് ഫാനുകളും ക്രമീകരിച്ചിട്ടുണ്ട്. 30000 രൂപ മുതൽ 50000 വരെ ചിലവിൽ ടൈറ്റാനിയം മെറ്റൽ ഉപയോഗിച്ച് ഇത് നിർമിക്കാനാവുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. വണ്ടിപ്പെരിയാർ സ്വദേശികളാണ് ഇരുവരും.