ആയുഷ് വകുപ്പിലെ 38.17 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഇന്ന്
ഇടുക്കി: സർക്കാർ മേഖലയിലെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജ് ജില്ലയിൽ ആരംഭിക്കുന്നു. ഇടുക്കി വികസന പാക്കേജിൽ അനുവദിച്ച 10 കോടി രൂപ ഉപയോഗ പ്പെടുത്തി ഇടുക്കി ആയുർവേദ മെഡിക്കൽ കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ഒ.പികോംപ്ലക്സിന്റെ ശിലാ സ്ഥാപനവും ഉടുമ്പഞ്ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുതരുന്ന കമ്മ്യൂണിറ്റി ഹാളിൽ ഒ.പി. വിഭാഗം പ്രവർത്തനം ആരംഭിക്കുന്നതിന്റേയും നാഷണൽ ആയുഷ് മിഷന്റെ നിർമ്മാണ പ്രവൃത്തികളുടെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി പൂർത്തിയാക്കിയനിർമ്മാണ പ്രവൃത്തികളുടെയും ഉദ്ഘാടനംഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും.
മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങിൽ എം.എം. മണി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യാതിഥി യായിരിക്കും.പുതിയ ആയുർവേദ കോളേജ് ആശുപത്രി നിർമ്മിക്കുന്നതിനുള്ള ശിലാസ്ഥാപനം നടക്കുന്ന ദിവസം തന്നെ ആശുപത്രിയുടെ ഭാഗമായുള്ള ഒ.പി സേവനങ്ങളും ആരംഭിക്കുകയാണ്. ആദ്യഘട്ടത്തിൽ 'പ്രസൂതിതന്ത്ര സ്ത്രീരോഗ ചികിത്സ, ശല്യതന്ത്ര ഓർത്തോപീഡിക്സ്, കായ ചികിത്സ ജനറൽ മെഡിസിൻ' എന്നീ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണ് പ്രവർത്തനം ആരംഭിക്കുന്നത്.