തലശ്ശേരി: അഞ്ചരക്കണ്ടി പുഴയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ അഴീക്കോടൻ അച്ചാംതുരുത്തി 1.54.221 മിനിറ്റിന് ജേതാക്കളായി. ആകെ 15 ചുരുളൻ വള്ളങ്ങൾ അണിനിരന്ന മത്സരത്തിൽ രണ്ടാം സ്ഥാനത്ത് വയൽക്കര വെങ്ങാട്ടിനെയും മൂന്നാം സ്ഥാനത്ത് പാലിച്ചോൻ അച്ചാംതുരുത്തിയെയും പിന്നിലാക്കിയാണ് അഴീക്കോടൻ അച്ചാംതുരുത്തി കപ്പിനോട് ചുണ്ട് ചേർത്തത്. അണിയത്ത് സജിരാജ്, അമരത്ത് കെ.പി വിജേഷും വള്ളം നിയന്ത്രിച്ചു. ദിപേഷ് ആയിരുന്നു ടീം മാനേജർ. വൻ ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും വിജയികൾ ട്രോഫി ഏറ്റുവാങ്ങി.
മൂന്നുവള്ളങ്ങൾ വീതം പങ്കെടുത്ത അഞ്ച് ഹീറ്റ്സ് മത്സരങ്ങളിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത ഒൻപത് ടീമുകളാണ് ലൂസേഴ്സ്, ഫൈനൽ മത്സരങ്ങളിൽ മാറ്റുരച്ചത്. ഒന്നാം സ്ഥാനം നേടിയ ടീമിന് ഒന്നര ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തിയ ടീമിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയും സമ്മാനതുകയായി നൽകി. പങ്കെടുത്ത മുഴുവൻ ടീമുകൾക്കും ഒരു ലക്ഷം രൂപ വീതം പാരിതോഷികം ലഭിക്കും.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ .മുഹമ്മദ് റിയാസ് അധ്യക്ഷനായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, ജില്ലാ ജഡ്ജ് നിസാർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.