dambathikal-

കാസർകോട്: വിഷം അകത്ത് ചെന്ന് അത്യാസന്ന നിലയിൽ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവ അദ്ധ്യാപികയും ഭർത്താവും മരിച്ചു. കടമ്പാറിലെ പെയിന്റിംഗ് തൊഴിലാളിയായ അജിത്ത് (35), വൊർക്കാടിയിലെ സ്വകാര്യ സ്‌കൂളിൽ അദ്ധ്യാപികയായ ഭാര്യ ശ്വേത (27) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുവരെയും വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഇരുവരെയും ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്കും കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അജിത്ത് ഇന്നലെ പുലർച്ചെ 12.30 ഓടെയും ഭാര്യ തൊട്ടു പിന്നാലെയും മരിച്ചു.

രണ്ട് വർഷം മുമ്പ് വിവാഹിതരായ ഇവർക്ക് സാമ്പത്തികപ്രശ്നമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ പേരിൽ ഇരുവരും വഴക്കിട്ടിരുന്നുവെന്നും പരിസരവാസികൾ പറയുന്നു. തിങ്കളാഴ്ച രാവിലെയും ഇവർ തമ്മിൽ വഴക്കിട്ടതായി നാട്ടുകാർ പറഞ്ഞു.

തിങ്കളാഴ്ച സ്കൂളിൽ നിന്നും നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭർത്താവ് അജിത്തും മൂന്നു വയസ്സുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തിയിരുന്നു. ഒരു സ്ഥലത്തേക്ക് പോകാനുണ്ടെന്നും മകനെ അതുവരെ നോക്കണമെന്നും പറഞ്ഞാണ് ഇവിടെ നിന്നും മടങ്ങിയത്.

വീട്ടിൽ അജിത്തും ഭാര്യ ശ്വേതയും മാതാവ് പ്രമീളയുമാണ് വീട്ടിൽ താമസം.പ്രമീള ജോലിക്ക് പോയ സമയത്തായിരുന്നു ഇരുവരെയും വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.