തളിപ്പറമ്പ്: നഗരസഭയിലെ ആക്രി സാധനങ്ങൾ ലേലം ചെയ്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സെക്ഷൻ ക്ലർക്ക് വി.വി.ഷാജിയെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. തളിപ്പറമ്പ് നഗരസഭയിലെ ആക്രി സാധനങ്ങൾ ലേലം ചെയ്യുന്നതിന് 2024 ജൂലായ് 26നാണ് ചെയർപേഴ്സൺ മുൻകൂർ അനുമതി നൽകിയത്. മുൻകൂർ അനുമതി നൽകിയ വിഷയങ്ങൾ തൊട്ടടുത്ത് ചേരുന്ന കൗൺസിൽ യോഗത്തിന്റെ അംഗീകാരം വാങ്ങണമെന്നിരിക്കെ ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെയായും കൗൺസിലിന്റെ ശ്രദ്ധയിൽ നിന്നും മറച്ചുവച്ചു.
വിവരാവകാശ പ്രകാരം ഫയൽ കോപ്പി ലഭിച്ചപ്പോഴാണ് ക്രമക്കേട് പുറത്ത് വരുന്നത്. 2025 മേയ് 22 ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് വിഷയം പ്രതിപക്ഷം ഉന്നയിച്ചത്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പ് നൽകി. 2025 ജൂലായ് 27 ന് ചേർന്ന സ്റ്റിയറിംഗ് കമ്മറ്റി പരിശോധിക്കുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 6 മാസം കഴിഞ്ഞിട്ടും നടപടി എടുക്കാതെ ജീവനക്കാരനെ സംരക്ഷിച്ചു നിർത്തുകയായിരുന്നു ഭരണപക്ഷമെന്നും ആരോപണമുണ്ടായി.
കൗൺസിൽ യോഗങ്ങളിൽ പ്രശ്നം രൂക്ഷമാകുന്നത് കൊണ്ട് യോഗം ചേരുന്നത് പോലും നീട്ടി കൊണ്ടുപോയി.
കഴിഞ്ഞ മാസം ചേർന്ന കൗൺസിൽ യോഗത്തിൽ പാസ്സാക്കേണ്ടതായ 60 ഓളം ക്ഷേമ പെൻഷനും വിധവകളുടെ മകളുടെ വിവാഹ ധന സഹായങ്ങൾ പോലും അജണ്ടയിൽ ഉൾപ്പെടുത്താതെ മൂന്ന് അജണ്ട മാത്രം ഉൾപ്പെടുത്തി അടിയന്തര കൗൺസിൽ യോഗം ചേർന്നു.

തുടർന്ന് പ്രതിപക്ഷ കൗൺസിലർ സി.വി.ഗിരീശൻ വിഷയം സംബന്ധിച്ച് ജോയിന്റ് ഡയറക്ടർക്ക് പരാതി നൽകുകയും പരാതിയിൽ മേൽ ജെ.ഡി നഗരസഭാ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തുകയും റിപ്പോർട്ട് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് (തിരുവനന്തപുരം ) നൽകുകയും ചെയ്തു. ഇതിൻ മേലാണ് നഗരസഭയിൽ സൂപ്പർ ന്യൂമററി തസ്തികയിൽ ജോലി ചെയ്യുന്ന ഷാജിക്കെതിരെ സസ്‌പെൻഷൻ ഉണ്ടായിട്ടുള്ളത്.