തളിപ്പറമ്പ്: അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ് എന്നിവ പൂർത്തിയാകുന്നതിലൂടെ തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിക്ക് തുടക്കമാകുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ആശുപത്രിയുടെ അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ് എന്നിവയുടെ കെട്ടിട നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഡയാലിസിസ് രോഗികളുടെ ആവശ്യം കണക്കിലെടുത്ത് എം.എൽ.എയുടെ ഇടപെടൽ പ്രകാരം ആശുപത്രിയിലേക്ക് ഭാരത് പെട്രോളിയം കോർപ്പറേഷൻ മുഖേന പത്ത് ഡയാലിസിസ് മെഷീനുകൾ കൂടി അനുവദിക്കും.
ആരോഗ്യവകുപ്പിന്റെ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളുടെ വികസന രേഖ എം.വി ഗോവിന്ദൻ എം.എൽ.എക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ, കുറുമാത്തൂർ പഞ്ചായത്ത് കുടുംബശ്രീ തുടങ്ങിയവരെ മന്ത്രി ആദരിച്ചു.
ആശുപത്രി പരിസരത്ത് നടന്ന പരിപാടിയിൽ എം.വി ഗോവിന്ദൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ, തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, സ്ഥിരം സമിതി അംഗങ്ങളായ നബീസ ബീവി, എം.കെ ഷബിത, പി.പി മുഹമ്മദ് നിസാർ, നഗരസഭ സെക്രട്ടറി കെ.പി സുബൈർ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം സീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം പീയുഷ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. വി.വി ആശ, ടി.ബാലകൃഷ്ണൻ, എം.രഘുനാഥ് എന്നിവർ പങ്കെടുത്തു.