കണ്ണൂർ: ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയതിന് പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ ക്ലാസ്സിൽ കയറി മർദ്ദിച്ചു. മർദ്ദനത്തിനിടെ പരിക്കേറ്റ വിദ്യാർത്ഥിനികളുടെ പരാതിയിൽ 51 പ്ലസ്ടു വിദ്യാർത്ഥികളുടെ പേരിൽ വളപട്ടണം പൊലീസ് കേസെടുത്തു. മർദ്ദനം തടയാൻ ശ്രമിച്ച അദ്ധ്യാപികയെയും പ്ലസ് ടു വിദ്യാർത്ഥികൾ മർദ്ദിച്ചു. ക്ലാസിൽ കയറിയുള്ള ആക്രമണത്തിൽ ബെഞ്ച് ദേഹത്ത് വീണും ചവിട്ടേറ്റും മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ 22 ന് ഉച്ച ഒരു മണിയോടെ വളപട്ടണം ഹയർസെക്കൻഡറി സ്കൂളിലാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കേ സംഘടിച്ചെത്തിയ പ്ലസ് ടു വിദ്യാർത്ഥികൾ തെറി വിളിച്ച് ഭീഷണിപ്പെടുത്തി പ്ലസ് വൺ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചു. ഇത് തടയാൻ ചെന്നപ്പോഴാണ് അദ്ധ്യാപകക്ക് മർദ്ദനമേറ്റത്. പെൺകുട്ടികളിലൊരാൾക്ക് വലതു കൈയുടെ എല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം പൊലീസിന്റെ സാന്നിധ്യത്തിൽ ഇരുവിഭാഗത്തിലും പെട്ട രക്ഷിതാക്കളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് സ്കൂളിൽ യോഗം ചേർന്നു. മർദ്ദനത്തിൽ പങ്കുള്ള 51 പ്ലസ്ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. മർദ്ദനത്തിനിരയായവർ ഉൾപ്പെടെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് നടത്തും. കഴിഞ്ഞ ദിവസം കണ്ണൂർ സിറ്റി പൊലീസ് സംഘടിപ്പിച്ച ജനമൈത്രി അദാലത്തിൽ വിദ്യാലയങ്ങളിൽ വർദ്ധിച്ചു വരുന്ന റാഗിംഗിനെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന ആവശ്യം ഉയർന്നിരുന്നു