പാപ്പിനിശ്ശേരി: സി.ബി.ഐ ചമഞ്ഞ് വിരമിച്ച ഉദ്യോഗസ്ഥന്റെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയിൽ. ഉത്തർപ്രദേശ് നവാബ്ഗഞ്ച് സ്വദേശി റോഹിത് സർസദിനെ (32) യാണ് റൂറൽ ജില്ലാ പൊലീസ് മേധാവി അനുജ് പലിവാളിന്റെ നിർദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീർത്തി ബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ മനോജ് കാനായി, എ.എസ്.ഐ എസ്.ജി .സതീശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.വി. അനീഷ് കുമാർ എന്നിവരടങ്ങിയ സംഘം ഉത്തർപ്രദേശിൽ വെച്ച് പിടികൂടിയത്.
സി.ബി.ഐയിൽ നിന്നാണ് വിളിക്കുന്നതെന്ന് വിശ്വസിപ്പിച്ച് വിദേശത്ത് കഴിയുന്ന മൊറാഴ പാളിയത്ത് വളപ്പിലെ അശ്വതി ഹൗസിൽ കാരോത്ത് വളപ്പിൽ ഭാർഗ്ഗവന്റെ 3.15 കോടി രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. 2024 സപ്തംബർ 19 നും ഒക്ടോബർ മൂന്നിനും വൈകീട്ട് അഞ്ചിനിടയിലായിരുന്ന സംഭവം. പരാതിക്കാരനെ സി.ബി.ഐയിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് വാട്സ് ആപ് ഉപയോഗിച്ച് വീഡിയോ കോൾ ചെയ്ത് സർവയലൻസിൽ നിർത്തുകയും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നിന്നും ഒഴിവാക്കുന്നതിന് പരാതിക്കാരനിൽ നിന്നും അക്കൗണ്ടുകൾ വഴി പലതവണകളായി പണം പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിയെടുക്കുകയായിരുന്നു.
ഒരു കോടി 20 ലക്ഷം രൂപ പിൻവലിച്ചതോടെയാണ് ക്രൈംബ്രാഞ്ച് സംഘത്തിന് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ഉത്തർപ്രദേശിലെത്തിയ ക്രൈംബ്രാഞ്ച് സംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്. പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത പ്രതിയുടെ ഫോൺ തെളിവുകൾ നശിപ്പിക്കുന്നതിനായി ഫോർമാറ്റ് ചെ
യ്തതായും കണ്ടെത്തിയിട്ടുണ്ട്.