scrap
കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന കളക്ടറേറ്റ് റാലി സംസ്ഥാന സെക്രട്ടറി കെ.പി.എ. ഷെരീഫ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: പാഴ്വസ്തു വ്യാപാര മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ (കെ.എസ്.എം.എ) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാഴ്വസ്തു വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കളക്ടറേറ്റ് റാലി നടത്തി. തുടര്‍ന്ന് ജില്ല കളക്ടര്‍ക്ക് അവകാശ പത്രിക സമര്‍പ്പിച്ചു. കെ.എസ്.എം.എ സംസ്ഥാന സെക്രട്ടറി കെ.പി.എ ഷെരീഫ് ഉദ്ഘാടനം ചെയ്തു. പാഴ്വസ്തു വ്യാപാര മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിത കര്‍മ്മ സേനയ്ക്കല്ലാതെ മറ്റാര്‍ക്കും പാഴ് വസ്തുക്കള്‍ നല്‍കാന്‍ പാടില്ലെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പറയുന്നത്. ഒരു നൂറ്റാണ്ടിലേറെക്കാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് രംഗത്തുള്ളത്. മൂന്നു ലക്ഷത്തോളം പേര്‍ ഈ മേഖലയെ ആശ്രയിക്കുന്നു. ഒരു സുപ്രഭാതത്തില്‍ അവര്‍ വ്യാപാരം നടത്തേണ്ടെന്ന് പറയുന്നത് യുക്തിരഹിതമാണെന്നും ഷെരീഫ് പറഞ്ഞു. കെ.എസ്എം.ഇ. ജില്ല പ്രസിഡന്റ് പി.പി.മെഹബൂബ് അദ്ധ്യക്ഷനായി. മുത്തു മൗലവി, മുജ്മീര്‍ കുന്നത്ത്, എസ്.വി റഫീഖ്, കെ. അര്‍ഫാത്ത്, സി.മൊയ്തീന്‍ കോയ, സി.എം ബാവ പ്രസംഗിച്ചു. മുക്കം ഫൈസല്‍, സുബൈര്‍ വടകര, നൗഷാദ്, മുനീഷ്, റിയാദ്, അനീഷ് റാലിക്ക് നേതൃത്വം നല്‍കി.