മാനന്തവാടി: ബ്രഹ്മഗിരി സൊസൈറ്റിയുടെ മാംസ സംസ്കരണ ഫാക്ടറിയിൽ പണം നിക്ഷേപിച്ചവർക്ക് തുക തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി ഒ.ആർ കേളുവിന്റെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. മാർച്ചിൽ പ്രതിഷേധമിരമ്പി. മാർച്ച് തടയാനായി വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീം, ബത്തേരി ഡി.വൈ.എസ്.പി അബ്ദുൾ ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ, എസ്.ഐമാർ എന്നിവരടങ്ങുന്ന സേനയെയാണ് വിന്യസിച്ചിരുന്നത്. മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധക്കാർ പ്രവേശിക്കാതിരിക്കാനായി ബ്ലോക്ക് ഓഫീസ് റോഡിൽ ബാരിക്കേഡും പൊലീസ് വാഹനങ്ങളും ഉപയോഗിച്ച് രാവിലെ മുതൽ ഗതാഗതം നിരോധിച്ചിരുന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ചിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് അണിനിരന്നത്. പ്രവർത്തകർ ബാരിക്കേഡുകൾ മാറിച്ചിടാനായി ശ്രമിച്ചെങ്കിലും പൊലീസ് ഇത് തടയുകയായിരുന്നു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡുകൾക്ക് മുകളിൽ കയറിയിരുന്നു. ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ ടി.ജെ ഐസക് മാർച്ച് ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിൽസൻ തൂപ്പുങ്കര സ്വാഗതം പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് എ.എം നിഷാന്ത് അദ്ധ്യക്ഷത് വഹിച്ചു. കെ.പി.സി.സി അംഗങ്ങളായ എൻ.ഡി അപ്പച്ചൻ, കെ.എൽ പൗലോസ്, അഡ്വ. എൻ.കെ വർഗീസ്, എച്.ബി പ്രദീപ്, ചിന്നമ്മ ജോസ്, കർഷക കോൺഗ്രസ് നേതാവ് പി.എൻ ബെന്നി, ഡി.സി.സി അംഗങ്ങൾ, ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് നേതാക്കൾ എന്നിവർ പങ്കെടുത്തു.