കോഴിക്കോട്: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി അഴിയൂർ മുതൽ നാദാപുരം റോഡ് വരെയുള്ള 5.5 കിലോമീറ്റർ, മൂരാട് മുതൽ നന്തി വരെയുള്ള 10.3 കിലോമീറ്റർ, നന്തി മുതൽ വെങ്ങളം വരെയുള്ള 16.7 കിലോമീറ്റർ എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊയിലാണ്ടി ബൈപാസ് ഈ മാസം അവസാനത്തോടെ ഗതാഗതയോഗ്യമാക്കി തുറന്നുനൽകും. ബൈപാസിന്റെ പണി ഡിസംബറോടെ പൂർത്തിയാകും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ഭാഗം 10 കിലോമീറ്റർ വീതം വരുന്ന നാല് സ്‌ട്രെച്ചുകളായി തിരിച്ച് നിലവിൽ പ്രവൃത്തി നടന്നുവരുകയാണ്. ജില്ല കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ ദേശീയപാത പ്രവൃത്തികൾ മന്ത്രി വിലയിരുത്തി. നാദാപുരം റോഡ് മുതൽ വടകര പുതുപ്പണം വരെയുള്ള 8.25 കിലോമീറ്റർ റോഡ് പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. 2026 മാർച്ചോടെ ഈ ഭാഗത്തെ പണി പൂർത്തിയാകും. ചെങ്ങോട്ടുകാവ്, നന്തി, പയ്യോളി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലെ സർവീസ് റോഡുകളുടെ ടാറിംഗ് പ്രവൃത്തി ഉടൻ പൂർത്തിയാക്കും.
അഴിയൂർ മുതൽ നാദാപുരം റോഡ് വരെയുള്ള ഭാഗത്തെ പണി നിലവിൽ 60 ശതമാനം പൂർത്തിയായിട്ടുണ്ട്. മൂരാട് മുതൽ നന്തി വരെയുള്ള ഭാഗത്തെ പണി 80 ശതമാനവും നന്തി മുതൽ വെങ്ങളം വരെയുള്ള ഭാഗം പ്രവൃത്തി 85 ശതമാനവും പൂർത്തിയായതായി ദേശീയപാത അധികൃതർ അറിയിച്ചു. ദേശീയപാത പ്രവൃത്തി പൂർത്തിയാകുന്നതുവരെ എല്ലാ 10 ദിവസം കൂടുമ്പോഴും പ്രത്യേക അവലോകന യോഗം ചേരും.