കോഴിക്കോട്: ജയപരാജയങ്ങളുടെ ട്രാക്കിൽ ആവേശം അലയടിച്ച രണ്ടാം നാളും സ്വർണ കപ്പിൽ മുത്തമിടാൻ ഇഞ്ചോടിഞ്ച് പോരാട്ടവുമായി മുക്കം ഉപജില്ലയും പേരാമ്പ്രയും. റവന്യു ജില്ല കായിക മേള രണ്ടാം നാൾ പിന്നിട്ടപ്പോൾ വ്യക്തമായ ലീഡ് നിലനിറുത്തിയാണ് മുക്കം വിജയക്കുതിപ്പ് തുടരുന്നത്. മുന്നിൽ നിന്ന് നയിക്കാൻ പുല്ലൂരാപാറ എച്ച്.എസ്.എസിലെ ചുണക്കുട്ടികളും. കായിക മേള ഇന്ന് സമാപിക്കുമ്പോൾ തുടർച്ചയായി 13ാമത് ചാമ്പ്യൻപട്ടമാണ് മുക്കം സ്വപ്നം കാണുന്നത്. കഴിഞ്ഞ തവണ 32 സ്വർണവും 22 വെള്ളിയും 24 വെങ്കലവുമായി 275 പോയിന്റ് നേടിയാണ് മുക്കം വിജയകിരീടം ചൂടിയത്. 229 പോയിന്റുമായാണ് മുക്കം മുന്നിൽ നിൽക്കുന്നത്. 147 പോയിന്റ് നേട്ടവുമായാണ് പേരാമ്പ്ര രണ്ടാം സ്ഥാനത്തുള്ളത്. 43 പോയിന്റുമായി ചേവായൂരാണ് മൂന്നാമത്. 29 സ്വർണവും 16 വെള്ളിയും 8 വെങ്കലവുമാണ് ഇതുവരെ മുക്കം ഉപജില്ല സ്വന്തമാക്കിയത്. 15 സ്വർണവും 12 വെള്ളിയും 11 വെങ്കലവുമാണ് പേരാമ്പ്രയുടെ നേട്ടം. 4 സ്വർണവും 5 വെള്ളിയും 5 വെങ്കലവുമാണ് ചേവായൂർ നേടിയത്.
സ്കൂളുകളിൽ 22 സ്വർണവും 14 വെള്ളിയും 6 വെങ്കലവുമായി 158 പോയിന്റോടെ പുല്ലൂരാംപാറ സെന്റ് ജേസഫ്സ് എച്ച്.എസാണ് മുന്നിൽ. 10 സ്വർണവും 8 വെള്ളിയും 5 വെങ്കലവുമായി 79 പോയിന്റോടെ സെന്റ് ജോർജ്ജ് എച്ച്.എസ്.എസ് കുളത്തുവയൽ (പേരാമ്പ്ര) രണ്ടാമതുണ്ട്. 4 സ്വർണവും മൂന്ന് വെള്ളിയും വെങ്കലവുമായി ജി .വി .എച്ച്.എസ് എസ് മേപ്പയ്യൂർ മൂന്നാമതാണ്. മേളയുടെ അവസാന ദിനമായ ഇന്ന് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ക്രോസ് കൺട്രി, ട്രിപ്പിൾ ജംപ്, ജാവലിൻ ത്രോ, പോൾ വാൾട്ട്, ഹാമർ ത്രാ തുടങ്ങിയ മത്സരങ്ങൾ നടക്കും. വെെകിട്ട് നടക്കുന്ന സമാപന ചടങ്ങ് അഹമ്മദ് ദേവർ കോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
@ പോയിന്റ് നില
മുക്കം. ..........229
പേരാമ്പ്ര. .......147
ചേവായൂർ. ......43
കോഴിക്കോട് സിറ്റി. ....36