കോടഞ്ചേരി: ഇന്നലെ വൈകീട്ട് തുലാവര്‍ഷ മഴയോടൊപ്പം ഉണ്ടായ അതിശക്തമായ മലയോരത്ത് വ്യാപക നാശനഷ്ടം.
ചെമ്പുകടവിൽ ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴയിൽ ചെമ്പുകടവിലും പരിസര പ്രദേശങ്ങളിലും നാശനഷ്‌ടങ്ങൾ. കോഴിക്കോടൻച്ചാൽ തോടിന്റെ കെട്ടിടിഞ്ഞ് ചീടികുഴി സുരേന്ദ്രന്റെ വീടും കുന്നുമ്മൽ മജീദിൻ്റെ വീടിൻ്റെ പുറകുവശത്തെ മൺതിട്ടിടിഞ്ഞു. കൂടാതെ 5-ാം വാർഡ് മീമുട്ടി ഭാഗത്ത് താമസിച്ചുവരുന്ന നരിക്കുംചാലിൽ സുനിൽ കുമാറിൻ്റെ വീടിൻ്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞു. ഈ മൂന്ന് വീടുകളും അപകടവസ്ഥയിൽ ആണ്. പഞ്ചായത്ത്/ വില്ലേജ് അധികൃതർ എത്രയും പെട്ടന്ന് സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി ഉടനടി പരിഹര നടപടി സ്വീകരിക്കണമെന്ന് ചെമ്പുകടവ് പൗരസമതി ആവശ്യപ്പെട്ടു.
പേരാമ്പ്ര: ഇടിമിന്നലേറ്റ് കടിയങ്ങാട് വീടുകള്‍ക്ക് നാശനഷ്ടം. കടിയങ്ങാട് മഹിമയില്‍ കുഴിച്ചാലില്‍ ഗോവിന്ദന്‍, മകന്‍ സുധീഷ് എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. വൈകിട്ട് 4 മണിയോടെയാണ് സംഭവം. ഗോവിന്ദന്റെ വീടിന്റെ വയറിംഗ് പൂര്‍ണ്ണമായും കത്തി നശിച്ചു. വീടിന്റെ തറ ഇളകി ദ്വാരം ഉണ്ടായി. കോണ്‍ക്രീറ്റ് ബീം മിന്നലില്‍ പൊട്ടി. ചുമരുകള്‍ക്ക് വിള്ളലുണ്ടായി. ഈ സമയം ഗോവിന്ദനും കുടുംബവും വീട്ടിലുണ്ടയിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. സമീപത്തു തന്നെയുള്ള സുധീഷിന്റെ വീടിനും ഇടിമിന്നലേറ്റു. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇടിമിന്നലിൽ സുധീഷിന്റെ കാലിന് ചെറിയ പൊള്ളലേറ്റിട്ടുണ്ട്.