mooriabba
മൂരി അബ്ബയുടെ ഭാഗമായി കാളകളെ അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്നു

പുൽപ്പള്ളി: അതിജീവനത്തിന്റെ ഓർമ്മകൾ പേറി ബൈരക്കുപ്പയിൽ വേടഗൗഡർ മൂരി അബ്ബ ആഘോഷിച്ചു.

കേരളത്തെയും കർണാടകത്തെയും വേർതിരിക്കുന്ന കബനീനദിക്കരയിൽ ദീപാവലി കഴിഞ്ഞ് വരുന്ന അമാവാസിയുടെ പിറ്റേദിവസം ക്ഷേത്രത്തിൽ നടക്കുന്ന അനുഷ്ഠാന കർമ്മങ്ങളുടെ ഭഗമായാണ് മൂരി അബ്ബ അഥവാ മൂരിച്ചാട്ടം എന്ന ആഘോഷം നടക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കർണാടകയിലെ ചിത്രദുർഗയിൽ നിന്ന് പലായനം ചെയ്ത വേടഗൗഡരുടെ ആഘോഷമാണിത്. കബനിക്കരയിലെ വേടഗൗഡർ അവരുടെ ദീപാവലിയായും ഇതിനെ ആഘോഷിക്കുന്നു. ഇവരുടെ വീടുകളിൽ കള്ളിമുൾ ചെടിയുടെ രൂപത്തിലുള്ള ചെടിയുടെ ഇലകൾകൊണ്ട് കോർത്തെടുത്ത മാലകളും അലങ്കാരമായി ഇതേദിവസം ഉപയോഗിക്കുന്നു. മൂരി അബ്ബ ആഘോഷം തുടങ്ങുന്നതിന് ഒരാഴ്ചമുമ്പ് ഈ ചടങ്ങിൽ പങ്കെടുപ്പിക്കാനുള്ള കാളകളെ കുളിപ്പിച്ച് നല്ല തീറ്റകളും മറ്റും നല്കി നിർത്തുക പതിവാണ്. ദീപാവലിക്ക് ശേഷം വരുന്ന ആദ്യ അമാവാസിയുടെ പിറ്റേന്ന് പുലർച്ചെ ഈ ഉരുക്കളെ കബനീനദിയിൽ കുളിപ്പിച്ച് ചന്ദനവും കുങ്കുമവും ജമന്തി മാലകളും ചാർത്തി കബനീനദിയെ വണങ്ങിയാണ് ഓരോ സംഘവും ആഘോഷ സ്ഥലങ്ങളിലേക്ക് പുറപ്പെടുന്നത്. കബനിയുടെ ഇരുകരയിലുമുള്ള ഈ വിഭാഗക്കാർ പല കടവുകളിൽ നിന്നും പല സംഘങ്ങളായി ചെണ്ടമേളങ്ങളുടെയും കാവടി സംഘങ്ങളുടെയുമെല്ലാം അകമ്പടിയോടെയാണ് ബൈരക്കുപ്പ ക്ഷേത്രാങ്കണത്തിൽ എത്തുന്നത്. ഉത്സവത്തിന്റെ ഭാഗമായി, ഇവർ കൃഷിചെയ്തുണ്ടാക്കിയ പുത്തരിയും നാളികേരവും നേന്ത്രക്കുലകളും വിവിധ പച്ചക്കറി ഇനങ്ങളുമെല്ലാം മൂർത്തിക്ക് സമർപ്പിക്കുന്നതും ഈ ആഘോഷങ്ങളുടെ സവിശേഷതയാണ്. കബനിയുടെ കർണാടകതീരത്ത് നെൽവയലുകളിൽ കൊയ്ത്ത് ആരംഭിക്കുന്നതും ഈ ആഘോഷത്തോടെയാണ്. ഇതിന് രണ്ടാഴ്ച മുമ്പ് തുലാം പത്തിന് നടക്കുന്ന പുത്തരി ആഘോഷത്തോടെയാണ് കബനിയുടെ വയനാടൻ തീരപ്രദേശത്ത് നെൽവയലുകളിലെ വിളവെടുപ്പിനും ക്ഷേത്രോത്സവങ്ങൾക്കും തുടക്കമാകുന്നതെന്നതും ശ്രദ്ധേയമാണ്. കൃഷിയും കന്നുകാലി വളർത്തലും ഉപജീവനമാർഗമായി സ്വീകരിച്ചിരുന്ന ഒരു ജനസമൂഹം പലായനത്തെത്തുടർന്ന് എത്തിപ്പെട്ട നാട്ടിലും അവർ ആ ആചാരം കൈവിടാതെ പിന്തുടർന്നതിന്റെ തെളിവാണിതെന്ന് പറയാം. കബനിക്കരയിൽ സ്ഥിരതാമസക്കാരായ കർണാടക വംശജരായ ഗോത്രസമൂഹങ്ങളിൽ പെൺമക്കൾ വിവാഹം കഴിച്ച് പോകുമ്പോൾ ജാമാതാവിന്റെ കൈയിൽ അണിയിച്ചൊരുക്കിയ കാളക്കുട്ടിയെക്കൂടി സ്ത്രീധനമായി നല്കുന്ന ആചാരം ഇന്നും നിലനിൽക്കുന്നു എന്നതും ഇവരുടെ സമ്പന്നമായ കാർഷിക സംസ്‌കാരത്തിന്റെ ശേഷിപ്പുകളിലേക്കാണ് വിരൽചൂണ്ടുന്നത്.