solar-light

പൊൻകുന്നം : നോക്കുകുത്തിയെന്നാൽ ഇതാണ്. ഒരു വഴിപാട് എന്നപോലെ സ്ഥിപിച്ചിട്ട് പോയി. ഇപ്പോൾ വെട്ടവുമില്ല വിളക്കുമില്ല. മണ്ഡലകാലം അടുത്തെത്തി. തീർത്ഥാടക തിരക്കും വർദ്ധിക്കും. പക്ഷേ പി.പി റോഡിന്റെ കാര്യത്തിൽ ഇപ്പോഴും മാറ്റമൊന്നുമില്ല. ഏറ്റവും കൂടുതൽ അയ്യപ്പന്മാർ കടന്നുവരുന്ന പാതകളിലൊന്നായ പൊൻകുന്നം - പാലാ റോഡ് ഇരുട്ടിൽ തന്നെയാണ്. വർഷങ്ങളായുള്ള ദുരവസ്ഥയ്ക്ക് പരിഹാരം അകലെ. പകൽപോലെ വെളിച്ചം പകരുന്ന സോളാർ ലൈറ്റുകൾ ഏതാനും മാസം ഭംഗിയായി തെളിഞ്ഞു. എന്നാൽ ഇപ്പോൾ കൂട്ടത്തോടെ അണഞ്ഞു. പത്തുകോടി രൂപയോളം ചെലവഴിച്ച് 40 മീറ്റർ ഇടവിട്ടാണ് ലൈറ്റുകൾ സ്ഥാപിച്ചത്. വഴിവിളക്കുകളടക്കം നിർമ്മാണം പൂർത്തിയാക്കി റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയതിനാൽ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്നാണ് കെ.എസ്.ടി.പി അധികൃതർ പറയുന്നത്. റോഡ് കൈമാറുന്നതിനുമുമ്പ് കെ.എസ്.ടി.പി.പല തവണ തെളിയാതായ ലൈറ്റുകൾ മാറ്റിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്തതിനുശേഷമാണ് വഴി ഇരുട്ടിലായത്.

അറ്റകുറ്റപ്പണിയിലെ അലംഭാവം വിനയായി
ബാറ്ററിയുടെ തകരാർ മൂലമാണ് മിക്ക ലൈറ്റുകളും തെളിയാതായത്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിൽ വലിയ ചെലവില്ലാതെ വിളക്കുകൾ തെളിയിക്കാൻ കഴിയുമായിരുന്നു. ഇനി മുഴുവൻ ബാറ്ററികളും ലൈറ്റുകളും മാറണം. ഒപ്പം വാഹനം ഇടിച്ചും മരം വീണും മറ്റും നശിച്ചുപോയ തൂണുകളും. ഉടമകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ നഷ്ട പരിഹാരമായി ഈടാക്കിയിട്ടുണ്ടെങ്കിലും തകർന്ന ഒരു ലൈറ്റ് പോലും മാറ്റിസ്ഥാപിച്ചിട്ടില്ല. ശേഷിക്കുന്ന തൂണുകളിൽ പലതും കാട് മൂടിയ നിലയിലാണ്. ദ്രവിച്ചുതുടങ്ങിയതുമുണ്ട്.

ബാറ്ററി മോഷണവും പതിവ്

തകർന്നു വീണ് കിടക്കുന്ന സോളാർ വിളക്കുകാലുകളുടെ വില പിടിപ്പുള്ള ബാറ്ററി, സോളാർ പാനലുകൾ എന്നിവ പലയിടങ്ങളിലും മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച കാര്യമായ അന്വേഷണവും നടക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

''ശബരിമല തീർത്ഥാടനകാലമാണ് വരുന്നത്. സോളാർ ലൈറ്റുകൾ തെളിഞ്ഞാൽ അപകടങ്ങൾ പരമാവധി ഒഴിവാക്കാം. സ്ഥിരം അപകടമേഖല കൂടിയാണ് പി.പി റോഡ്. പരസ്‌പരം പഴിചാരൽ അവസാനിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കാണണം.

-നാട്ടുകാർ

ചെലവഴിച്ചത് : 10 കോടി

40 മീറ്റർ ഇടവിട്ട് ലൈറ്റുകൾ