bus

കൊച്ചി: നഗരത്തിൽ നമ്പർ പ്ലേറ്റില്ലാതെ കരാർ ബസുകൾ സർവീസുകൾ നടത്തിയതിനെതിരെ നടപടി. താത്‌കാലിക രജിസ്‌ട്രേഷൻ നമ്പർ വ്യക്തമായി രേഖപ്പെടുത്താതിനെ തുടർന്നാണ് നടപടി. കൊച്ചി റിഫൈനറിയിൽ ജീവനക്കാരെ കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യുന്ന കരാറുകാരന്റെ ഏഴ് ബസുകളാണ് നിയമം മറികടന്ന് സർവീസ് നടത്തിയത്.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ റീജിയണൽ ട്രാൻ‌സ്‌പോർട്ട് ഓഫീസിൽ (ആർടിഒ) വിവരമറിയിക്കുകയായിരുന്നു. ആർടിഒ എൻഫോഴ്‌സ്‌മെന്റ് സംഘം റിഫൈനറി ഗേറ്റിലെത്തി ഈ ബസുകളുടെ സർവീസ് നിർത്തിവയ്പ്പിച്ചു. അതിസുരക്ഷാ മേഖലയായ റിഫൈനറിയുടെ ഉള്ളിൽ ഈ വാഹനങ്ങൾ പ്രവേശിച്ച് ജീവനക്കാരെ കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്തിട്ടുണ്ടെന്നും പരാതിയുണ്ട്.

ബസുകൾക്ക് പെർമിറ്റ് ഉൾപ്പെടെ ഉണ്ടോയെന്നതിൽ സംശയമുണ്ടെന്നും ഇന്ന് രാവിലെ പത്ത് മണിയോടെ വാഹനങ്ങളുടെ മുഴുവൻ രേഖകളും ഹാജരാക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ആർടിഒ വ്യക്തമാക്കി. രേഖകൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും. നമ്പർ പ്ലേറ്റില്ലാതെ വാഹനം റോഡിലിറക്കുന്നത് മോട്ടോർവാഹന നിയമപ്രകാരം കുറ്റകരമാണ്.