gold

പവന്‍ വില ആയിരം രൂപ ഉയര്‍ന്ന് 88560 രൂപയില്‍

കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തില്‍ ഇന്നലെ പവന്‍ വില ആയിരം രൂപ വര്‍ദ്ധിച്ച് 88560 രൂപയിലെത്തി. ഗ്രാമിന്റെ വില 125 രൂപ ഉയര്‍ന്ന് 11,070 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ വില ഔണ്‍സിന്(31.1ഗ്രാം) 3,930 ഡോളറിലാണ്. 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക് കിലോയ്ക്ക് 1.3 കോടി രൂപയായി. നടപ്പുവര്‍ഷം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ 1,300 ഡോളറിന്റെ വര്‍ദ്ധനയാണുണ്ടായത്.

അമേരിക്കയിലെ അടച്ചുപൂട്ടല്‍ നടപടികളും വ്യാപാര തീരുവ അനിശ്ചിതത്വവും കണക്കിലെടുത്ത് വന്‍കിട നിക്ഷേപ സ്ഥാപനങ്ങളും കേന്ദ്ര ബാങ്കുകളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങി കൂട്ടിയതാണ് വിലയില്‍ കുതിപ്പുണ്ടാക്കിയത്. ലോകം വീണ്ടുമൊരു മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നും നിക്ഷേപകര്‍ വിലയിരുത്തുന്നു. അമേരിക്കന്‍ ഡോളര്‍, യു.എസ് ബാേണ്ടുകള്‍ എന്നിവ ഒഴിവാക്കിയാണ് കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം കൂട്ടുന്നത്.

ആഭരണമായി വാങ്ങുമ്പോള്‍ വില 96,000 രൂപ കവിയും

നിലവിലെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ പോലും 96,000 രൂപയിലധികമാകും. മൂന്ന് ശതമാനം ജി.എസ്.ടിയും സെസുമടക്കമാണിത്.

വില ലക്ഷം രൂപയിലേക്ക്

ആഗോള രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളില്‍ മാറ്റമുണ്ടായില്ലെങ്കില്‍ നടപ്പുവര്‍ഷം തന്നെ പവന്‍ വില ഒരു ലക്ഷം രൂപ കവിഞ്ഞേക്കും. രാജ്യാന്തര വില 4,000 ഡോളര്‍ കവിയുമെന്നാണ് പ്രവചനം.

പവന്‍ വിലയിലെ മുന്നേറ്റം

ജനുവരി 6, 2025 57,720 രൂപ

ഒക്ടോബര്‍ 6, 2025 88,560 രൂപ

വിലയിലെ വര്‍ദ്ധന 30,840 രൂപ

ദീപാവലിയോടെ രാജ്യാന്തര വില ഔണ്‍സിന് നാലായിരം ഡോളറിലെത്തിയേക്കും. ഇതിനാല്‍ ദീപാവലിക്ക് മുമ്പ് കേരളത്തില്‍ ഗ്രാമിന്റെ വില 12,000 രൂപ കടന്നേക്കും. - അഡ്വ: എസ്. അബ്ദുല്‍ നാസര്‍, ജനറല്‍ സെക്രട്ടറി, ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍