
കാഞ്ഞിരപ്പള്ളി: ബസിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ നീക്കാത്തതിന് മന്ത്രി ശകാരിക്കുകയും പിന്നാലെ സ്ഥലംമാറ്റുകയും ചെയ്ത സംഭവത്തിൽ കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ. സ്ഥലംമാറ്റ ഉത്തരവിനെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ ഡ്രൈവർ ബസോടിക്കുന്നതിനിടെ ഇന്നലെ കുഴഞ്ഞു വീണിരുന്നു. പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജെയ്‌മോൻ ജോസഫിനാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച ജയ്‌മോനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
'ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല. കെഎസ്‌ആർടിസിയിൽ നിന്ന് ഇതുവരെ ആരും വിളിച്ചില്ല. ഞങ്ങൾ ജീവനക്കാർ കുടിക്കാൻ ഉപയോഗിച്ച രണ്ട് കുപ്പിയാണ് ബസിൽ ഉണ്ടായിരുന്നത്. യാത്രക്കാരുടെ കുപ്പികൾ വാഹനത്തിൽ ഉണ്ടായിരുന്നില്ല. മന്ത്രി പരിശോധന നടത്തിയപ്പോൾ ഭയന്നതിനാൽ കാര്യങ്ങൾ വിശദീകരിക്കാൻ കഴിഞ്ഞില്ല. സ്ഥലംമാറ്റം ഇതുവരെ റദ്ദാക്കിയിട്ടില്ല. സംഭവത്തെത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. ഡോക്‌ടറെ കണ്ട് ചികിത്സ തേടി. പ്രശ്‌നത്തിന് പോകുന്ന ആളല്ല. കടുത്ത നാണക്കേടും വിഷമവുമാണ് അനുഭവിക്കുന്നത്. വീട്ടുകാർക്കും ബുദ്ധിമുട്ടായി. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ട്. സ്ഥലംമാറ്റം മരവിപ്പിച്ച നടപടി റദ്ദാക്കിയെന്നറിഞ്ഞപ്പോൾ കണ്ണിൽ ഇരുട്ട് കയറി. കാലിന് മരവിപ്പ് അനുഭവപ്പെട്ടു. ഉടൻ ബസ് നിർത്തി'- ജെയ്‌മോൻ പറഞ്ഞു.
ജെയ്‌മോനെ ഉൾപ്പെടെ സ്ഥലം മാറ്റിയ നടപടി വിവാദമായതിനെ തുടർന്ന് തത്കാലം മരവിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് അറിയിപ്പ് വന്നതോടെയാണ് ജെയ്‌മോൻ കുഴഞ്ഞുവീണത്. ഇന്നലെ മുണ്ടക്കയം- പാലാ റൂട്ടിൽ സർവീസ് നടത്തുന്നതിനിടെ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വച്ചായിരുന്നു സംഭവം.
കഴിഞ്ഞ ഒന്നിന് രാവിലെ മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിന്റെ മുൻവശത്തെ ചില്ലിനോട് ചേർന്ന് കുടിവെള്ളക്കുപ്പികൾ നിരത്തിയിട്ടത് കണ്ട മന്ത്രി കെ.ബി. ഗണേശ് കുമാർ ബസ് തടഞ്ഞുനിറുത്തി ശകാരിച്ചിരുന്നു. പിന്നാലെ ജെയ്മോനടക്കം മൂന്നു പേർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.