airtel

കൊച്ചി: എയര്‍ടെല്‍ ബിസിനസിന് ഇന്ത്യന്‍ റെയില്‍വേ സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്ററിന്റെ (ഐആര്‍എസ്ഒസി) കരാര്‍ ലഭിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ ഡിജിറ്റല്‍ നെറ്റുവര്‍ക്ക് സുരക്ഷിതമാക്കുന്നതിനുള്ള സൈബര്‍ സുരക്ഷാ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ബഹുവര്‍ഷ കരാറാണ് എയര്‍ടെലിന് ലഭിച്ചിരിക്കുന്നത്.

ഈ കരാര്‍ പ്രകാരം എയര്‍ടെല്‍ ഒരു നൂതന മള്‍ട്ടിലെയര്‍ സൈബര്‍ സെക്യൂരിറ്റി സംവിധാനം രൂപകല്‍പ്പന ചെയ്യും. ഇതിലൂടെ ഇന്ത്യന്‍ റെയില്‍വേയുടെ ഐടി നെറ്റുവര്‍ക്കിനെ സൈബര്‍ ഭീഷണികളില്‍ നിന്നും 24 മണിക്കൂറുമുള്ള സുരക്ഷ ഉറപ്പാക്കും. റെയില്‍വേയുടെ എല്ലാ ഡിജിറ്റല്‍ സേവനങ്ങളും സുരക്ഷിതവും സുഗമവും, സുതാര്യമായി പ്രവര്‍ത്തിക്കും.

ഈ പുതിയ ഡാറ്റാ സുരക്ഷാ സംവിധാനത്തിലൂടെ നൂറുകോടിയിലധികം ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിക്കും. ടിക്കറ്റ് ബുക്കിംഗ്, ഓണ്‍ലൈന്‍ പേയ്‌മെന്റ്, ട്രെയിന്‍ ട്രാക്കിംഗ്, റെയില്‍വേയുമായി ബന്ധപ്പെട്ട മറ്റ് ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവ ഇതോടെ കൂടുതല്‍ എളുപ്പവും സുരക്ഷിതവുമാകും.

ഈ സംവിധാനം എല്ലാ സുരക്ഷാ നിയന്ത്രണങ്ങളും ഒരേ കേന്ദ്രത്തില്‍ നിന്ന് കൈകാര്യം ചെയ്യുന്നതിനാല്‍, രാജ്യത്തെ 26 സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 1,60,000 ജീവനക്കാരുള്‍പ്പെടെ

റെയില്‍വേയുടെ എല്ലാ ഡിജിറ്റല്‍ സേവനങ്ങളും എപ്പോഴും സുരക്ഷിതമായും തടസ്സമില്ലാതെയും പ്രവര്‍ത്തിക്കുന്നതാക്കും. ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുകൊണ്ടാണ് എയര്‍ടെല്‍ ബിസിനസ് ഈ സേവനം റെയില്‍വേക്കായി ഉറപ്പാക്കുന്നത്. ''മേക്ക് ഇന്‍ ഇന്ത്യ'' പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഇന്ത്യന്‍ സൈബര്‍ സുരക്ഷാ സാങ്കേതികവിദ്യകളും ഉള്‍പ്പെടുത്തും.

ഇവയെല്ലാം ചേര്‍ത്ത് എയര്‍ടെല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ സൈബര്‍ ഭീഷണികളെ തിരിച്ചറിഞ്ഞ്, തടയുന്ന ഒരു സ്മാര്‍ട്ട് സുരക്ഷാ സംവിധാനം രൂപകല്‍പ്പന ചെയ്യും. ഈ സംവിധാനം റെയില്‍വേയെ ഡിജിറ്റല്‍ ഭീഷണികളില്‍ നിന്നും സംരക്ഷിക്കും.

ഫയര്‍വാള്‍, റൗട്ടര്‍, MPLS നെറ്റ്വര്‍ക്ക്, സുരക്ഷിതമായ ലോഗിന്‍ സിസ്റ്റം തുടങ്ങിയ സാങ്കേതികവിദ്യകളിലൂടെ റെയില്‍വേയുടെ എല്ലാ പ്രധാന ഡിജിറ്റല്‍ ആപ്ലിക്കേഷനുകളും നെറ്റുവര്‍ക്കുകളും ഇതുവഴി സംരക്ഷിക്കപ്പെടും.