england-won

ഗുവാഹത്തി: വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ കടന്നുകൂടി ഇംഗ്ലണ്ട്. 179 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ശക്തരായ ഇംഗ്ലണ്ടിനെ ഒരു ഘട്ടത്തില്‍ 102-6 എന്ന സ്‌കോറില്‍ കനത്ത സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാന്‍ ബംഗ്ലാദേശിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഒരറ്റത്ത് ക്ഷമയോടെ ബാറ്റ് വീശിയ മുന്‍നിര ബാറ്റര്‍ ഹീഥര്‍ നൈറ്റ് നേടിയ അര്‍ദ്ധ സെഞ്ച്വറി മുന്‍ ലോക ചാമ്പ്യന്‍മാരെ അട്ടിമറി തോല്‍വിയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. 46.1 ഓവറുകളില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തു.

ബംഗ്ലാദേശ് സ്‌കോറിന് മറുപടി പറയാനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ആമി ജോണ്‍സ് 1(3), ടാമി ബ്യൂമോണ്ട് 13(17) എന്നിവരുടെ വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. 3ാം വിക്കറ്റില്‍ ഹീഥര്‍ നൈറ്റിന് 79*(111) ഒപ്പം ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രന്റ് 32(41) 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടീം സ്‌കോര്‍ 69ല്‍ നില്‍ക്ക് ക്യാപ്റ്റന്‍ പുറത്തായി. പിന്നാലെ വന്ന സോഫിയ ഡങ്ക്‌ലെ പൂജ്യത്തിന് മടങ്ങി. ആറാമതായി എത്തിയ എമ്മ ലാമ്പ് 1(12) റണ്‍ മാത്രമെടുത്ത് പുറത്തായപ്പോള്‍ സ്‌കോര്‍ 78ന് അഞ്ച്.

ഇൗഘട്ടത്തില്‍ ഇംഗ്ലണ്ട് തോല്‍വിയെ ഉറ്റുനോക്കിയെങ്കിലും നൈറ്റിന് കൂട്ടായി എത്തിയ അലീസ് ക്യാപസെ 20(34) റണ്‍സ് നേടി ടീം സ്‌കോര്‍ നൂറ് കടത്തി.

സ്‌കോര്‍ 103ല്‍ എത്തി നില്‍ക്കെ ക്യാപ്‌സെ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ നില വീണ്ടും പരുങ്ങലിലായി. പിന്നീട് ഹീഥര്‍ നൈറ്റ് - ഷാര്‍ലെറ്റ് ഡീന്‍ 27*(56) സഖ്യം കൂടുതല്‍ നഷ്ടങ്ങളുണ്ടാകാതെ ഇംഗ്ലീഷ് വിജയത്തിലേക്ക് ബാറ്റ് വീശുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി ഫാഹിമ ഖാത്തൂണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറുകളില്‍ 178 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ശോഭന മൊസ്താറി 60(108), 43*(27) റണ്‍സെടുത്ത് പുറത്താകാതെ നിന്ന റബേയ ഖാന്‍ എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് ബംഗ്ലാദേശിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ ഷര്‍മിന്‍ അക്തര്‍ 30(52), ഷൊര്‍ണ അക്തര്‍ 10(23) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്ന ബംഗ്ലാ ബാറ്റര്‍മാര്‍.

റൂബ്യാ ഹൈദര്‍ 4(9), നൈഗര്‍ സുല്‍ത്താന 0(2), റിതു മണി 5(36), ഫഹീമ ഖാത്തൂണ്‍ 7(25), നഹീദ അക്തര്‍ 1(8), മാറൂഫ അക്തര്‍ 0(1), ഷഞ്ജിത അക്തര്‍ മേഖ്‌ല 1(7) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്കിള്‍സ്റ്റണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. ലിന്‍സെ സ്മിത്ത്, ഷാര്‍ലി ഡീന്‍, അലീസ് ക്യാപ്‌സെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും ലോറന്‍ ബെല്‍ ഒരു വിക്കറ്റും വീഴ്ത്തി.