
ചെന്നൈ: പന്ത്രണ്ടാം ക്ളാസ് വിദ്യാർത്ഥിനിയെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കരാട്ടെ അദ്ധ്യാപികയ്ക്ക് 20 വർഷം കഠിനതടവ്. തൂത്തുക്കുടി സ്വദേശിനി ബി ജയസുധയെ ആണ് (28) ചെന്നൈ സെഷൻസ് ജഡ്‌ജി എസ് പദ്മ ശിക്ഷിച്ചത്.
ചെന്നൈയിൽ അദ്ധ്യാപികയായിരുന്ന ജയസുധ കഴിഞ്ഞവർഷം ജൂലായിലാണ് സ്‌കൂൾ കായികമേളയിൽവച്ച് വിദ്യാർത്ഥിനിയെ പരിചയപ്പെടുന്നത്. അതിനുശേഷം ജയസുധ സ്‌കൂളിനടുത്തുള്ള വീട്ടിലേയ്ക്ക് താമസം മാറ്റി. തുടർന്ന് വിദ്യാർത്ഥിനിയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി പുരുഷനായി മാറുമെന്നും ശേഷം വിദ്യാർത്ഥിനിയെ വിവാഹം കഴിക്കുമെന്നും വാഗ്ദാനം നൽകിയായിരുന്നു തുടർച്ചയായി പീഡനത്തിനിരയാക്കിയത്.
വിദ്യാർത്ഥിനി സ്‌കൂളിലെത്തിയില്ലെന്ന് മാതാപിതാക്കൾക്ക് സന്ദേശം ലഭിച്ചതിനുശേഷം നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. സ്‌കൂളിനടുത്തുള്ള വീട്ടിലും തൂത്തുക്കുടിയിലെ വീട്ടിലുംവച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി അദ്ധ്യാപിക സമ്മതിച്ചു. പിന്നാലെയാണ് ഇവർക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തത്.