money

അവകാശികളില്ലാത്ത ആസ്തികള്‍ കൈമാറാന്‍ പ്രചാരണം തുടങ്ങി

കൊച്ചി: ബാങ്കുകളിലും മറ്റ് സ്ഥാപനങ്ങളിലും അവകാശികളില്ലാത്ത 1.85 ലക്ഷം രൂപയുടെ ധനകാര്യ ആസ്തികള്‍ ഉടമകളെ കണ്ടെത്തി കൈമാറാന്‍ ലക്ഷ്യമിടുന്ന പ്രചാരണം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉദ്ഘാടനം ചെയ്തു. ഓഹരികള്‍, പ്രൊവിഡന്റ് ഫണ്ട്, ബാങ്ക് നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷ്വറന്‍സ് പോളിസികള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ തുടങ്ങിയ ധനകാര്യ ആസ്തികളിലാണ് അവകാശികള്‍ ആരെന്നറിയാതെ ഇത്രയേറെ പണം കിടക്കുന്നത്. 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' എന്ന പേരില്‍ മൂന്ന് മാസം നീളുന്ന ദേശീയ പ്രചാരണത്തിലൂടെ അവകാശികളെ കണ്ടെത്തി തുക പൂര്‍ണമായും കൈമാറാനാണ് ലക്ഷ്യമെന്ന് ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പണത്തിന്റെ അവകാശികളെ കണ്ടെത്താനുള്ള പദ്ധതിയില്‍ അവബോധം, ഉള്‍പ്പെടുത്തല്‍, നടപടി എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കണമെന്ന് ധനമന്ത്രി പറഞ്ഞു. കഷ്ടപ്പെട്ട് സമ്പാദിച്ച പണം യഥാര്‍ത്ഥ ഉടമയിലേക്കോ അവരുടെ കുടുംബത്തിലേക്കോ എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥരോട് അവര്‍ ആവശ്യപ്പെട്ടു.

പ്രചാരണത്തിന്റെ ലക്ഷ്യം

വിവിധ കാരണങ്ങളാല്‍ ബാങ്കുകളിലും റിസര്‍വ് ബാങ്കിലും നിക്ഷേപ വിദ്യാഭ്യാസ, സുരക്ഷിത ഫണ്ടുകളിലും അവകാശികളില്ലാതെ കിടക്കുന്ന പണം കൈമാറുന്നതിന് മാര്‍ഗ നിര്‍ദേശം നല്‍കാനാണ് പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ പണം ലഭിക്കാന്‍ ആവശ്യമായ നടപടി ക്രമങ്ങളും ഹാജരാക്കേണ്ട രേഖകളെയും കുറിച്ച് പദ്ധതിയിലൂടെ അവബോധം നല്‍കും. എത്രകാലം കഴിഞ്ഞാലും ഉപഭോക്താവിന്റെ പണം സുരക്ഷിതമായിരിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ബാങ്കുകളില്‍ അവകാശികളില്ലാതെ 67,000 കോടി രൂപ

രാജ്യത്തെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാത്ത 67,000 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ഇതില്‍ 29 ശതമാനം എസ്.ബി.ഐയിലാണ്. പത്ത് വര്‍ഷമായി ഉപയോഗിക്കാത്ത സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളിലെ പണവും കാലാവധി കഴിഞ്ഞ് പത്ത് വര്‍ഷമായിട്ടും അവകാശികളെത്താത്ത ടേം നിക്ഷേപങ്ങളുമാണ് അണ്‍ക്‌ളെയിംഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.

പ്രധാന ആസ്തികള്‍

ഇന്‍ഷ്വറന്‍സ് പോളിസികള്‍, ബാങ്ക് നിക്ഷേപങ്ങള്‍, ഓഹരി ലാഭവിഹിതം, ഓഹരികള്‍, പെന്‍ഷന്‍ ഫണ്ട് നിക്ഷേപങ്ങള്‍ എന്നിവയിലാണ് അവകാശികളില്ലാതെ ഏറെ പണം കിടക്കുന്നത്