chennithala

തിരുവനന്തപുരം: സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്ത എക്സിക്യൂട്ടിവിന്റെ നിലപാടിൽ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി. തന്റെ നിയോജമണ്ഡലമായ ഹരിപ്പാട്ട് പട്ടിക ജാതി പട്ടിക വ​ർ​ഗ വകുപ്പ് സ്ഥാപിച്ച കമ്പ്യൂട്ടര്‍ സെന്ററിനെക്കുറിച്ച് വകുപ്പ് മന്ത്രിക്ക് നൽകിയ നോട്ടീസിന് കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെത്തുടർന്നാണ് കത്തുനൽകിയത്..

ഹരിപ്പാട്ടെ സൈബര്‍ശ്രീ യുണിറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ചായിരുന്നു ചോദ്യം. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിയിരുന്ന സെന്ററിന്റെ പ്രവര്‍ത്തനം നിറുത്തിയതിന്റെ കാരണം എന്താണെന്നും ഇത് സംബന്ധിച്ച് സെക്രട്ടറിയേറ്റിലെ നോട്ട് ഫയല്‍, നടപ്പുഫയല്‍ എന്നിവയുടെ പകര്‍പ്പ് ലഭ്യമാക്കാമോ എന്നുമായിരുന്നു ചോദ്യം.
അതിന് മന്ത്രി നല്‍കിയ മറുപടിയില്‍ സെന്ററിന്റെ പ്രവര്‍ത്തനം നിറുത്തിയതിന്റെ കാരണം എന്താണെന്ന് പറ‍ഞ്ഞിട്ടില്ല. തന്നെയുമല്ല, ഫയലിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ഉപചോദ്യത്തിന്, വിവരാവകാശ നിയമപ്രകാരം വിവരം ശേഖരിക്കുവാന്‍ എന്നോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഇത് ഉദ്യോ​ഗസ്ഥ തലത്തിലുള്ള വലിയ വീഴ്ചയും സഭയോടുള്ള അനാദരവുമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ജനാധിപത്യവ്യവസ്ഥയില്‍ ഏക്സിക്യൂട്ടീവിന് നിയമസഭയോടുള്ള ഉത്തരവാദിത്വം ഉറപ്പുവരുത്തുന്നതിനും സഭയ്ക്കു എക്സിക്യുട്ടീവിന് മേല്‍ ഫലപ്രദമായ നിയന്ത്രണം പ്രായോഗികമാക്കുന്നതിനും ചോദ്യോത്തരങ്ങള്‍ക്കുളള പ്രാധാന്യം അദ്ദേഹം സ്പീക്കറെ ഓർമിപ്പിച്ചു. ചോദ്യം ചോദിക്കുകയും അതിന് ശരിയായ മറുപടി ലഭിക്കുകയും ചെയ്യുക എന്നത് നിയമസഭാ സാമാജികര്‍ക്കുള്ള ഏറ്റവും വലിയ അവകാശമാണ്.1920 മുതല്‍ നമ്മുടെ നിയമസഭാ സാമാജികര്‍ ഏക്സിക്യുട്ടീവില്‍ നിന്നും വിവരം ശേഖരിക്കുന്നതിന് മുഖ്യമായും ആശ്രയിക്കുന്ന ഈ അവകാശത്തിന് നേരെ നിഷേധാത്മക നിലപാടാണ് ഇപ്പോള്‍ എക്സിക്യുട്ടീവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നു ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.‌


നിയമസഭാ സാമാജികര്‍ ആരായുന്ന കാര്യങ്ങള്‍ക്ക് വിവരാവകാശ നിയമപ്രകാരമുള്ള മറുപടി സ്വീകരിക്കുവാന്‍ നിര്‍ദേശിക്കുന്നത് നിയമസഭയോടുള്ള അവഹേളനവും തന്റെ പ്രത്യേക അവകാശങ്ങളെ ലംഘിക്കുന്നതുമാണ്. നിയമസഭയെ അവഹേളിക്കുന്ന തരത്തില്‍ ഉത്തരം തയ്യാറാക്കി മന്ത്രിക്ക് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭാവിയില്‍ നിയമസഭാ ചോദ്യങ്ങള്‍ക്ക് ഉത്തരം തയ്യാറാക്കുമ്പോള്‍ അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഉത്തരം തയ്യാറാക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.