
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിലെ വിവാദനായകൻ ഉണ്ണികൃഷ്ണൻ പോറ്റി കടകംപള്ളി സുരേന്ദ്രന്റെ റിയൽ എസ്റ്റേറ്റ് ബെനാമിയാണെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ ആരോപിച്ചു. അയ്യപ്പന്റെ സ്വർണം മോഷണംപോയിട്ട് നിയമസഭയിലോ വാർത്താസമ്മേളനം വിളിച്ചോ വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് ഭൂരിപക്ഷ സമുദായത്തോടുള്ള അവഹേളനമാണ്. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ക്രമക്കേട് കണ്ടെത്തിയിട്ടും ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ സംരക്ഷിച്ചത് എന്തിനെന്ന് മന്ത്രി വി.എൻ. വാസവൻ വിശദീകരിക്കണം. പിണറായിയുടെ പൊലീസല്ല, കേന്ദ്ര എജൻസി അന്വേഷിച്ചാലേ ശബരിമലയിലെ സത്യം പുറത്തുവരുകയുള്ളുവെന്ന് മുരളീധരൻ പറഞ്ഞു.