sa-won

വിശാഖപട്ടണം: വനിതകളുടെ ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 233 റണ്‍സ് പിന്തുടര്‍ന്ന അവര്‍ അവസാന ഓവറിലാണ് ജയം നേടിയത്. 233 റണ്‍സ് വിജയലക്ഷ്യം 49.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഷ്‌ളോയി ട്രയോണ്‍ 62(69), മരിസെന്‍ ക്യാപ് 56(71) എന്നിവരുടെ പ്രകടനങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ ശേഷം ദക്ഷിണാഫ്രിക്ക പിന്നീട് കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ചു.

233 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് തസ്മിന്‍ ബ്രിറ്റ്‌സ് 0(1) നെയാണ് ആദ്യം നഷ്ടമായത്. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് 31(56), അനേകെ ബോഷ് 28(35), അനെരി ഡെര്‍ക്‌സെന്‍ 2(11), സിനാലോ ജാഫ്ത 4(13) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ ഒരവസരത്തില്‍ 78ന് അഞ്ച് എന്ന മോശമായ നിലയിലായിരുന്നു. ആറാം വിക്കറ്റില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ക്യാപ് - ട്രയോണ്‍ സഖ്യമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

ഇന്ത്യക്കെതിരായ മത്സരത്തില്‍ താരം നാദിന്‍ ഡി ക്ലെര്‍ക്ക് 37*(29) അവസാന ഓവറുകളില്‍ ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. മസബാട്ടാ ക്ലാസ് 10*(13) റണ്‍സ് നേടി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി നാഹിദ അക്തര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റബേയ ഖാന്‍, ഫാഹിമ ഖാത്തൂണ്‍, റിതു മൊണി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് ആണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഷൊര്‍ണ അക്തര്‍ 51*(35), ഷര്‍മിന്‍ അക്തര്‍ 50(77) എന്നിവരാണ് ബംഗ്ലാദേശിന് സാമാന്യം ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഫര്‍ഗാന ഹഖ് 30(76), റൂബ്യാ ഹൈദര്‍ 25(52), ക്യാപ്റ്റന്‍ നൈഗര്‍ സുല്‍ത്താന 32(42) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

റിതു മൊണി 19*(8) റണ്‍സ് നേടി പുറത്താകാതെ നിന്നു. ശോഭന മൊസ്താറി 9(8), റബേയ റാന്‍ 0(2) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓന്‍കുലുലോകൊ ലാബ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നാദിന്‍ ഡി ക്ലെര്‍ക്ക്, ഷ്‌ളോയി ട്രയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.