
കൊച്ചി: പള്ളുരുത്തി സെയ്‌ന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ വർഗീയ പ്രചാരണം നടത്തിയെന്ന് പരാതി. സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെ പിടിഎ എക്‌സിക്യൂട്ടീവ് അംഗമായ ജമീർ ആണ് പരാതി നൽകിയത്. സൈബർ പൊലീസിന് നൽകിയ പരാതി പള്ളുരുത്തി കസബ സ്റ്റേഷനിലേക്ക് മാറ്റി.
ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. സെയ്‌ന്റ് റീത്താസ് സ്‌കൂളിന്റെ ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്‌തു.
അതേസമയം, വിദ്യാർത്ഥിനിയെ സ്‌കൂൾ മാറ്റുമെന്ന നിലപാടിലുറച്ചിരിക്കുകയാണ് പിതാവ്. അടുത്ത പ്രവർത്തി ദിവസം തന്നെ സെന്റ് റീത്താസിൽ നിന്ന് കുട്ടിയുടെ ടിസി വാങ്ങുമെന്നും പിതാവ് പറഞ്ഞു. ഹിജാബ് ധരിച്ചെത്തിയതോടെ പുറത്തുനിർത്തിയതും തുടർന്നുണ്ടായ വിവാദങ്ങളും കുട്ടിക്ക് മാനസിക സംഘർഷം ഉണ്ടാക്കിയെന്നും തുടർന്നും ഇതേ സ്‌കൂളിൽ മകൾ പഠിക്കേണ്ടതില്ലെന്നുമാണ് പിതാവ് അറിയിച്ചത്. മകളുടെ കൂടി തീരുമാനപ്രകാരമാണ് സ്‌കൂൾ മാറ്റമെന്നും പുതിയ സ്‌കൂളിൽ പഠനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.