hospital

തിരുവനന്തപുരം: സര്‍ക്കാര്‍ ആയുഷ് മേഖലയില്‍ മികച്ച സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 46 ഫിസിയോതെറാപ്പി യൂണിറ്റുകള്‍ സജ്ജമായി. ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 22ന് വൈകുന്നേരം മൂന്ന് മണിക്ക് കിഴക്കേക്കോട്ട ജില്ലാ ഹോമിയോ ആശുപത്രിയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ആന്റണി രാജു എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.

രണ്ട് കോടി രൂപ ചെലവിലാണ് ഫിസിയോതെറാപ്പി യൂണിറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ 25 ആശുപത്രികളിലും ഹോമിയോപ്പതി വകുപ്പിന്റെ 21 ആശുപത്രികളിലുമാണ് പുതുതായി ഫിസിയോതെറാപ്പി യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മികച്ച നിലവാരമുള്ള ഫിസിയോതെറാപ്പി ഉപകരണങ്ങള്‍ക്കൊപ്പം ഫിസിയോതെറാപ്പിസ്റ്റ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ എന്നിവരുടെ സേവനവും ഓരോ യൂണിറ്റിലും ഉറപ്പാക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകും. രോഗികള്‍ക്ക് കൂടുതല്‍ ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ മറ്റൊരു സാക്ഷാത്ക്കാരം കൂടിയാണിത്.