cricket

കൊളംബോ: വനിതാ ലോകകപ്പില്‍ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. മഴ കാരണം 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 9 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട്, സുന്‍ ലൂസ്, മറിസൈന്‍ ക്യാപ് എന്നിവരുടെ പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നദീന്‍ ഡി ക്ലെര്‍ക്ക് ആണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 300 കടത്തിയത്.

ഓപ്പണര്‍ തസ്മിന്‍ ബ്രിറ്റ്‌സിന്റെ വിക്കറ്റ് 0(4) രണ്ടാം ഓവറില്‍ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ലോറ വാള്‍വാര്‍ട്ട് 90(82) - സുന്‍ ലൂസ് 61(59) സഖ്യം 118 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അനെറി ഡെര്‍ക്‌സെന്‍ 9(17), കരാബോ മെസെ 0(3), ക്ലോയി ട്രയോണ്‍ 21(16), നാദിന്‍ ഡി ക്ലെര്‍ക്ക് 41(16) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. മറിസൈന്‍ ക്യാപ് 68*(43) റണ്‍സ് നേടി പുറത്താകാതെ നിന്നു. നോന്‍ഡുമിസോ ഷന്‍ഗാസ്, ഓന്‍കുലുലേകോ ലാബ എന്നിവര്‍ പൂജ്യത്തിന് പുറത്തായി.

പാകിസ്ഥാന് വേണ്ടി സാദിയ ഇഖ്ബാല്‍, നഷ്‌റ സന്ധു എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഫാത്തിമ സനയ്ക്ക് ഒരു വിക്കറ്റ് കിട്ടി. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും പാകിസ്ഥാന്‍ വിജയിച്ചിട്ടില്ല.