vedan

കൊച്ചി: റാപ്പർ വേടനെതിരായ ലൈംഗികാതിക്രമക്കേസിൽ മൊഴിയെടുക്കാനുള്ള പൊലീസിന്റെ നോട്ടീസിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ. പൊലീസയച്ച നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും നോട്ടീസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

ഓഗസ്റ്റ് 21ന് ഗവേഷക വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് മെയിൽ മുഖേനെ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. തങ്ങളുടെ പക്കലുണ്ടായിരുന്നത് മെയിൽ ഐഡിയിൽ നിന്നുള്ള വിവരങ്ങൾ മാത്രമായിരുന്നുവെന്നും ഇത് കൊണ്ടുമാത്രം അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് പരാതിക്കാരിക്ക് പൊലീസ് നോട്ടീസ് അയച്ചത്. ഈ നോട്ടീസിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

എന്നാൽ യുവതിയുടെ മൊഴിയെടുക്കാതെ അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് നോട്ടീസ് അയച്ചതെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ നേരത്തെ ജില്ലാ കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു. ഗവേഷക വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. 2020 ഡിസംബറിലാണ് സംഭവം നടന്നത്.

ആദിവാസി ഗോത്ര വിഭാഗങ്ങളുടെ സംഗീതത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് പരാതിക്കാരി വേടനെ ബന്ധപ്പെട്ടത്. വേ‌ടന്റെ നിർദ്ദേശപ്രകാരം വിവരങ്ങൾ ശേഖരിക്കാൻ എറണാകുളത്ത് എത്തിയ വിദ്യാർത്ഥിനിയെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെട്ടെന്നും പരാതിയിലുണ്ട്.