meitra-hospital

കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്‌ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ് മേയ്‌‌ത്ര ആധുനിക കാൻസർ ചികിത്സയിൽ പുതിയ നാഴികക്കല്ല് സ്ഥാപിച്ചത്. വ്യക്തിഗത ചികിത്സാരീതിയുടെ ഭാഗമായ ഈ ഇമ്മ്യൂണോതെറാപ്പി, ലോകമെമ്പാടും കാൻസർ ചികിത്സയുടെ ഭാവി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്.

‘കൈമേറിക് ആന്റിജൻ റിസപ്റ്റർ ടി-സെൽ തെറാപ്പി’ (Chimeric Antigen Receptor T-Cell Therapy) എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യയിൽ രോഗിയുടെ സ്വന്തം പ്രതിരോധ കോശങ്ങളായ ടി-സെലുകൾ ശേഖരിച്ച്, അവയെ ജനിതകമായി മാറ്റം വരുത്തി കാൻസർ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും കഴിവുള്ളതാക്കി വികസിപ്പിക്കുന്നു. പിന്നീട് ഈ കോശങ്ങളെ രോഗിയുടെ ശരീരത്തിലേക്ക് തിരിച്ചുനൽകി അർബുദത്തെ നേരിട്ട് ആക്രമിക്കാൻ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.

പരമ്പരാഗത ചികിത്സാ മാർഗങ്ങൾ ഫലപ്രദമല്ലാത്ത ഘട്ടങ്ങളിൽ പോലും പ്രതീക്ഷയുടെ വാതിൽ തുറക്കുന്ന ഈ രീതി, ആധുനിക കാൻസർ ചികിത്സയുടെ പുതിയ മുഖമാണ്. മേയ്‌ത്ര ഹോസ്പിറ്റലിലെ ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. രാഗേഷ് രാധാകൃഷ്ണൻ നായർ, കൺസൾട്ടന്റുമാരായ ഡോ. അജയ് ശങ്കർ, ഡോ. വിഷ്ണു ശ്രീദത്ത് എന്നിവരടങ്ങിയ മൾട്ടി-ഡിസിപ്ലിനറി സംഘമാണ് ഈ നേട്ടത്തിന് നേതൃത്വം നൽകിയത്. ആഗോള നിലവാരത്തിലുള്ള ഈ ചികിത്സ ലഭ്യമാക്കുന്നതിലൂടെ മേയ്ത്ര ഹോസ്പിറ്റൽ കേരളത്തിലെ കാൻസർ ചികിത്സയുടെ പുതിയ വഴികൾ തുറന്നിരിക്കുകയാണ്.