up

ലക്‌നൗ: ആറുവയസുകാരിയെ പീഡിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയത്തിൽ കുത്തിപരിക്കേൽപ്പിച്ച് പിതാവ്. ഉത്തർപ്രദേശിലെ ഡിയോറയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ദേവ്‌റിയയിലെ കൂലിത്തൊഴിലാളിയായ രാംബാബു യാദവിനെയാണ് പിതാവ് ആക്രമിച്ചത്.

പെൺകുട്ടിയുടെ സ്വവർഗാനുരാഗിയായ യുവാവും പങ്കാളിയായ രാംബാബു യാദവും കുറച്ചുകാലമായി ഒരുമിച്ചാണ് താമസിക്കുന്നത്. ആറുവയസുള്ള മകൾ പിതാവിനൊപ്പം താമസിക്കാനായി ഇവിടെയെത്തുകയായിരുന്നു. സ്വവര്‍ഗാനുരാഗിയായതിനാല്‍ യുവാവിന്റെ ഭാര്യ ഇയാളുമായി വേര്‍പിരിഞ്ഞാണ് താമസം. രാത്രി ഉറങ്ങുന്നതിനിടെ മകളുടെ കരച്ചില്‍ കേട്ടാണ് യുവാവ് ഉണര്‍ന്നത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോൾ പങ്കാളിയായ രാംബാബു യാദവ് തന്റെ മകളെ പീഡിപ്പിക്കുന്ന രംഗം കണ്ടു. ഇതോടെ യുവാവ് രാംബാബു യാദവിനെ പിടിച്ചുവെയ്ക്കുകയും കത്തിയെടുത്ത് ഇയാളുടെ ജനനേന്ദ്രിയത്തില്‍ പലതവണ കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

പെൺകുട്ടിയുടെ പിതാവ് തന്നെ പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി രാംബാബു യാദവിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രാംബാബു യാദവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആവശ്യമായ നിയമനടപടികൾ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.