
മലപ്പുറം: കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് ബോളിവുഡ് സൂപ്പർനായകൻ സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. മലപ്പുറം പൂക്കോട്ടൂരിൽ വണ്ടി പൂട്ട് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വണ്ടി പൂട്ടുമത്സരത്തിന് അംഗീകാരം നൽകാനുള്ള ആവശ്യം സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഫുട്‌ബാൾ ഇതിഹാസം ലയണൽ മെസിയും ലോകകപ്പ് നേടിയ അർജന്റീന ടീമും കേരളത്തിലേക്ക് എത്തില്ല. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. നവംബറിൽത്തന്നെ കളിനടത്താൻ സർക്കാരും സ്‌പോൺസറും പരാമവധി ശ്രമിച്ചെന്നാണ് ഇക്കാര്യത്തിൽ അബ്ദുറഹ്മാൻ മലപ്പുറത്ത് പറഞ്ഞത്. അർജന്റീന ടീം കേരളത്തിൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിനായി ഇപ്പോഴും ശ്രമം തുടരുകയാണ്. ടീം കേരളത്തിലേയ്ക്ക് വരുന്നതിനുള്ള വാതിലുകൾ പൂർണമായും അടഞ്ഞിട്ടില്ലെന്നും മന്ത്രി കഴിഞ്ഞദിവസം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
കേരളം മത്സരത്തിന് സജ്ജമല്ലെന്ന് എ.എഫ്.എ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും എ.എഫ്.എ ആരോപിച്ചതായാണ് സൂചന. നവംബർ 17ന് മെസിയുടെ നേതൃത്വത്തിൽ അർജന്റീന ടീം കൊച്ചിയിൽ കളിക്കുമെന്നായിരുന്നു സർക്കാരും സ്പോൺസറും പറഞ്ഞത്. അടുത്ത ഷെഡ്യൂളിൽ മെസി കൊച്ചിയിലെത്തുമെന്ന് സ്പോൺസർ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
അതേസമയം, മത്സരം നടത്താൻ നിശ്ചയിച്ചിരുന്ന കലൂർ സ്റ്റേഡിയത്തിന് ഫിഫയുടെ ക്ളിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ അടുത്ത ഇന്റർനാഷണൽ മാച്ച് വിൻഡോയിൽ കേരളത്തിലേക്കുള്ള വരവ് പരിഗണിക്കാമെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ അറിയിച്ചെന്നാണ് സംഘാടകരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കമ്പനി ഉടമകളുടെ ന്യായീകരണം.
നവംബറിൽ അംഗോളയുമായാണ് അർജന്റീനയുടെ മറ്റൊരു മത്സരം നടക്കുന്നത്. അവിടെ നിന്ന് കേരളത്തിലേക്കുള്ള നീണ്ടയാത്രയുടെ പ്രശ്‌നങ്ങളും ഷെഡ്യൂൾമാറ്റത്തിന് കാരണമായെന്നും ആന്റോ ആഗസ്റ്റിൻ ഉൾപ്പെടെയുള്ള സംഘാടകർ ന്യായീകരിക്കുന്നു.