വടക്കഞ്ചേരി: ദേശീയപാത 544-ൽ അഞ്ചുമൂർത്തിമംഗലം കൊല്ലത്തറ ബസ്‌സ്റ്റോപ്പിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും സുരക്ഷാ ക്രമീകരണങ്ങളൊരുക്കൽ കടലാസിലൊതുങ്ങുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഫെയർ സ്റ്റേജ് ബസ്‌സ്റ്റോപ്പാണെങ്കിലും ഒരു തെരുവ് വിളക്കുപോലും പ്രദേശത്തില്ല. സന്ധ്യ മയങ്ങിയാൽ ഇവിടം ഇരിട്ടുലാകും.
2022-ൽ കൊല്ലത്തറ ബസ്‌സ്റ്റോപ്പിനു സമീപം ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിനു പിന്നിലിടിച്ച് ഒൻതുപേർ മരിച്ചിരുന്നു. അപകടത്തിന് ഒരുകാരണം വെളിച്ചക്കുറവാണെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന്റെ യോഗങ്ങളിൽ കൊല്ലത്തറയിൽ മതിയായ വെളിച്ചം ഒരുക്കണമെന്ന് ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
ബസ് സ്റ്റോപ്പ് പേരിൽ മാത്രം
കൊല്ലത്തറ ബസ്‌സ്റ്റോപ്പ് ദേശീയപാതാ അതോറിറ്റിയുടെ പട്ടികയിലെ അംഗീകൃത ബസ് സ്റ്റോപ്പാണെങ്കിലും ഇതിനനുസരിച്ചുള്ള ഒരു ക്രമീകരണവും ഇവിടെയില്ല. ബസ് നിറുത്തുന്നതിനായി പ്രത്യേകമായി സ്ഥലമൊരുക്കി (ബസ് ബേ) ബസ് കാത്തിരിപ്പ് കേന്ദ്രവും ദേശീയപാതാ അതോറിറ്റി നിർമ്മിക്കേണ്ടതാണ്. ബസ് സ്റ്റോപ്പാണെന്ന സൂചനാ ബോർഡും ഇവിടെയില്ല. ഒരു സീബ്ര ക്രോസിംഗ് പോലും ഇവിടെ വരച്ചിട്ടില്ല. സർവീസ് റോഡ് നിർമ്മിക്കണമെന്ന ആവശ്യവും നാളിതുവരെയായി പരിഗണിക്കപ്പെട്ടിട്ടില്ല. പുതിയ ജോലികൾ ചെയ്യുന്നതിന് സാങ്കേതികമായ കാര്യങ്ങളേറെയുണ്ടെങ്കിലും പരിശോധിക്കാമെന്ന് മാത്രമാണ് ദേശീയപാതാ അതോറിറ്റിയുടെ മറുപടി.
ബസ്‌സ്റ്റോപ്പിൽ നാലുവരിപ്പാതയ്ക്കിടയിലെ ഡിവൈഡറിലുള്ള ചെടികൾ റോഡുമുറിച്ച് കടക്കുന്നയാളുടെ കാഴ്ച മറയ്ക്കുന്നുണ്ട്. ചെടികൾ ഉയരത്തിൽ വളരാനനുവദിക്കാതെ വെട്ടി ഒതുക്കിനിർത്തേണ്ടതാണെങ്കിലും ചെയ്തിട്ടില്ല. ഇതിനുപുറമേ കൊല്ലത്തറയിൽ ഇരുദിശകളിലേക്കുമുള്ള ഭാഗങ്ങളിൽ വളവായതിനാൽ പെട്ടെന്ന് വാഹനം ശ്രദ്ധയിൽപ്പെടില്ല. വടക്കഞ്ചേരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ 2024ൽ ഉണ്ടായ 26 അപകടങ്ങളിൽ 17 ഉം ദേശീയപാതയിലാണ്. ഇതിൽ നാലെണ്ണം മംഗലംഭാഗത്താണുണ്ടായത്. നാല് അപകടങ്ങളിൽ നാലുപേർ മരിക്കുകയും ചെയ്തിരുന്നു.