കോഴഞ്ചേരി : ആറന്മുള ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യകൾ ഇന്നലെ പൂർത്തിയായി. ജൂലൈ 13ന് തുടങ്ങിയ വള്ളസദ്യ 82 ദിവസം പിന്നിട്ട് 524 വള്ളസദ്യകൾ നടത്തിയാണ് ചടങ്ങുകൾ അവസാനിച്ചത്. അവസാന ദിവസം 12 വള്ളസദ്യകളാണ് നടന്നത്. സമാപന ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം കൊടിമരച്ചുവട്ടിൽ പറനിറയ്ക്കുകയും പള്ളിയോടങ്ങൾക്ക് വെറ്റില പുകയില സമർപ്പിക്കുകയും സദ്യയിൽ പങ്കെടുക്കുകയും ചെയ്തു. അടുത്ത വർഷത്തേക്ക് 29 വള്ളസദ്യകൾ വിവിധ കാരണങ്ങളാൽ മാറ്റിവച്ചു. അടുത്തവർഷത്തെ വള്ളസദ്യ ബുക്കിംഗ് നവംബർ മാസത്തോടെ ആരംഭിക്കും. കെ.എസ്.ആർ.ടി.സി യുടെ പഞ്ചപാണ്ഡവ ക്ഷേത്രദർശന ടൂർ പാക്കേജിൽ 344 ട്രിപ്പുകൾ കേരളത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്ന് ആറന്മുളയിലേക്ക് വരികയും 15,000 ത്തിൽ പരം ആളുകൾ ആറന്മുള സദ്യയിൽ പങ്കെടുക്കുകയും ചെയ്തു. കൂടാതെ പന്ത്രണ്ടായിരത്തോളം ആളുകൾ സ്പെഷ്യൽ പാസ് മുഖേനയും ആറന്മുള സദ്യയിൽ പങ്കെടുത്തു. അഷ്ടമിരോഹിണി ഉൾപ്പെടെ ഇക്കൊല്ലം മൂന്നു ലക്ഷത്തിൽ പരം ആളുകൾ ആറന്മുള വള്ളസദ്യകളിൽ വിവിധ ദിവസങ്ങളിലായി പങ്കെടുത്തു. 14 സദ്യ കരാറുകാരാണ് ഈ വർഷം സദ്യകൾ ഒരുക്കിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും നിർവഹണസമിതിയുടെ നിർദ്ദേശപ്രകാരം വള്ളസദ്യകൾ ക്രമീകരിച്ചിരുന്നു. നിർവഹണ സമിതിയിൽ ഭക്തജന പ്രതിനിധിയായി ക്യാപ്റ്റൻ രവീന്ദ്രൻ നായർ, ഉപദേശക സമിതി പ്രതിനിധിയായി ശശി കണ്ണങ്കരിലും ദേവസ്വം പ്രതിനിധിയായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രേവതി, അസിസ്റ്റന്റ് കമ്മീഷണർ ആർ.ശ്രീലേഖ എന്നിവർ അംഗങ്ങൾ ആയിരുന്നു. പള്ളിയോട സേവാസംഘം ഭാരവാഹികളായ പ്രസിഡന്റ് കെ വി സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് കെ.എസ് സുരേഷ്, ജോ.സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേശ് മാലി മേൽ എന്നിവർ നേതൃത്വം നൽകി. ഫുഡ് കമ്മിറ്റി കൺവീനർമാരായ ശശികുമാർ കുറുപ്പ്, ബി.കൃഷ്ണകുമാർ മുതവഴി എന്നിവരും സ്പെഷ്യൽ പാസ് കൺവീനർമാരായ രവീന്ദ്രൻ നായർ കീഴുകര, മനേഷ് നായർ ഇടശേരിമല, ശശികുമാർ മാലക്കര എന്നിവർ പ്രവർത്തിച്ചു. ഇക്കൊല്ലത്തെ വള്ളസദ്യകൾ ഭംഗിയായി നടത്തുന്നതിന് സഹായിച്ച ദേവസ്വം ബോർഡിനേയും ഭക്തജനങ്ങളെയും പള്ളിയോട കരകളെയും പള്ളിയോട സേവാ സംഘം പ്രത്യേകം അഭിനന്ദിച്ചു.