കൊല്ലം: തെരുവുനായ പെരുപ്പം നിയന്ത്രിക്കാൻ സഞ്ചരിക്കുന്ന എ.ബി.സി സെന്റർ ഉടൻ കൊല്ലത്തെത്തിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കേരള വെറ്ററിനറി സർജൻസ് സർവീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ആദ്യത്തെ പോർട്ടബിൾ എ.ബി.സി സെന്റർ തിരുവനന്തപുരത്തെത്തിക്കഴിഞ്ഞു. ഒരേസമയം മൂന്നോളം നായ്ക്കൾക്ക് ശസ്ത്രക്രിയ ചെയ്യാൻ കഴിയുന്ന ശീതീകരിച്ച കാബിനുകൾ ഇതിലുണ്ട്. മൂന്നാഴ്ച ഒരു പ്രദേശത്ത് ക്യാമ്പ് ചെയ്ത് മുഴുവൻ തെരുവ് നായ്ക്കളെയും വന്ധ്യംകരണം നടത്തി പേവിഷ പ്രതിരോധ കുത്തിവയ്പുകളും നൽകും. സർക്കാരിന്റെ ഇത്തരം ദൗത്യങ്ങൾക്ക് സർവീസ് സംഘടനകളുടെ പിന്തുണ കൂടി ലഭിച്ചാൽ പദ്ധതി വൻ വിജയമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഘടന സംസ്ഥാന പ്രസിഡന്റ് ഡോ. ജെ.സീമ അദ്ധ്യക്ഷയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. രമ.ജി.ഉണ്ണിത്താൻ, ഡോ. മഞ്ജു, ഡോ. ബിന്നി സാമുവൽ, ഡോ. അരുൺകുമാർ, ഡോ. പി.എസ്.ശ്രീകുമാർ, ഡോ. എസ്.ഗിരിധർ, ഡോ. ബോബി മാനുവൽ, ഡോ. എസ്.ജെ.ശ്രീജ എന്നിവർ സംസാരിച്ചു.