renjith-
രജിത്ത്

കുന്നത്തൂർ: മദ്ധ്യവയസ്കന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തിയതോടെ നാട്ടുകാരനായ പ്രതി അറസ്റ്റിൽ. ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ ഭാഗത്ത് ഗൗരി നന്ദനം വീട്ടിൽ പപ്പൻ എന്നു വിളിക്കുന്ന അനന്തപത്മനാഭൻ (61) മരിച്ച കേസിലാണ് ശൂരനാട് തെക്ക് കുമരഞ്ചിറ അയണിക്കാട്ടിൽ കിഴക്കതിൽ വീട്ടിൽ രജിത്ത് (40) അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ രക്തസ്രാവം സംഭവിച്ച നിലയിൽ വീട്ടിലെത്തിയ അനന്തപത്മനാഭനെ ബന്ധുക്കൾ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച ശൂരനാട് തെക്ക് മാമ്പിയിൽ മുക്കിൽ വച്ച് അനന്തപത്മനാഭനും രജിത്തുമായി സാമ്പത്തിക ഇടപാടിനെ ചൊല്ലി വാക്കുതർക്കം ഉണ്ടായി. തുടർന്ന് രഞ്ജിത്ത് അനന്തപത്മനാഭനെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചു. ഇതേത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ദീപു പിള്ള, ഗോപകുമാർ, സി.പി.ഒമാരായ ബിനോജ്, അരുൺ രാജ്, ശ്രീകാന്ത്, സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.