പുനലൂർ : ദിവസങ്ങൾക്കു മുൻപ് കനത്ത മഴയിൽ വെഞ്ചേമ്പ് ജംഗ്ഷനിൽ മൂന്നു തോടുകൾ കരകവിഞ്ഞതിനെ തുടർന്ന് വെള്ളം കയറിയ റേഷൻ കടയിലെ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. ഭക്ഷ്യയോഗ്യമല്ലാതായ 2019 കിലോഗ്രാം അരിയും മറ്റ് സാധനങ്ങളുമാണ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കുഴിച്ചിട്ടത്.
വെള്ളത്തിൽ മുങ്ങിയ ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ മാറ്റിയ ശേഷം, അരിച്ചാക്കുകൾ സമീപത്തെ പുരയിടത്തിൽ കുഴിയെടുത്ത് മറവുചെയ്യുകയായിരുന്നു
നശിപ്പിച്ച ഭക്ഷ്യവസ്തുക്കൾ
പച്ചരി: 314 കിലോ
പുഴുക്കലരി: 511 കിലോ
കുത്തരി: 838 കിലോ
ഗോതമ്പ്: 263 കിലോ
ആട്ട: 93 കവറുകൾ
വെള്ളം കയറി നിരവധി സ്ഥാപനങ്ങൾ
മഴവെള്ളം നനഞ്ഞതിനെ തുടർന്ന് ഫംഗസ് ബാധിച്ച് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനാലാണ് ഇവ നശിപ്പിക്കാൻ തീരുമാനിച്ചത്. താലൂക്ക് സപ്ലൈ ഓഫീസറുടെ നിർദ്ദേശത്തെത്തുടർന്നാണ് ഉദ്യോഗസ്ഥർ എത്തി നടപടികൾ സ്വീകരിച്ചത്.കനത്ത മഴയിൽ വെഞ്ചേമ്പ്, കോലിയക്കോട്, തോയിത്തല, തേവിയോട് തോടുകളിൽ ജലനിരപ്പ് ഉയരുകയും മട പൊട്ടുകയും ചെയ്തതോടെ വെഞ്ചേമ്പ് മാർക്കറ്റ് ഭാഗം പൂർണമായി വെള്ളത്തിനടിയിലായിരുന്നു. ഇവിടെ ജനസേവന കേന്ദ്രം, മാവേലി സ്റ്റോർ അടക്കം നിരവധി സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു.